കരിയറിന്റെ സായന്തനത്തിലും റെക്കോർഡുകളെല്ലാം വേട്ടയാടിപ്പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന 41-കാരൻ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു. 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിനായി കാത്തിരുന്ന പോർച്ചുഗലിന് ഉസ്ബെക്കിസ്ഥാനെതിരെ അഞ്ച് ഗോളുകളുടെ തകർപ്പൻ ജയമാണ് റൊണാൾഡോ സമ്മാനിച്ചത്.
ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറാം മിനിറ്റിലും മുപ്പത്തിയൊൻപതാം മിനിറ്റിലും ഗോൾ നേടി താരം ഇരട്ടഗോളുകൾ തികച്ചു.
തൊട്ടടുത്ത ദിവസം അർജന്റീനയ്ക്കായി ലയണൽ മെസ്സിയും ഓസ്ട്രിയക്കെതിരെ ഇരട്ടഗോൾ നേടിയിരുന്നു. മത്സരശേഷം മാധ്യമപ്രവർത്തകരെ കണ്ട റൊണാൾഡോയോട് മെസ്സിയുടെ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് താരം കടുത്ത നിലപാട് സ്വീകരിച്ചത്.
മെസ്സിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ച റൊണാൾഡോ അവിടെനിന്ന് മുഖം തിരിച്ച് നടന്നുപോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കട്ട വൈറലാണ്.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇരട്ടഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ലയണൽ മെസ്സിയുടെ റെക്കോർഡും റൊണാൾഡോ മറികടന്നു. 41 വയസ്സും 138 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാൾഡോയുടെ ഈ നേട്ടം.
മുൻപ് പോർച്ചുഗലിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇതിഹാസ താരം യുസേബിയോയുടെ റെക്കോർഡും 10 ഗോളുകളോടെ റൊണാൾഡോ സ്വന്തം പേരിലാക്കി. ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ഖ്യാതിയും സിആർ7-ന് സ്വന്തമാകുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
