ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ ജപ്പാന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ബ്രസീൽ മത്സരം സീൽ ചെയ്തത്.
ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലെയാണ് (90+6) ബ്രസീലിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. നേരത്തെ കയിഷു സനൊയിലൂടെ ജപ്പാനാണ് ആദ്യം ലീഡെഡുത്തത്. രണ്ടാം പുകുതിയിൽ ആക്രമണം കടുപ്പിച്ച ബ്രസീലിന് കസെമിറൊയാണ് സമനില സമ്മാനിച്ചത്.
തുടക്കം മുതൽ ബ്രസീലിന് ആധിപത്യമുണ്ടായിരുന്നു. എന്നാൽ കൗണ്ടർ അറ്റാക്കുകളിലൂടെ ജപ്പാനും ആക്രമണങ്ങൾ നടത്തി. കളിയുടെ ഗതിക്ക് വിപരീതമായി 29-ാം മിനിട്ടിൽ കയിഷു സനൊ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാനെ മുന്നിലെത്തിച്ചു.
മദ്ധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറി ഓട്ടത്തിനിടയിൽ തന്നെ ബോക്‌സിന് തൊട്ട് വെളിയിൽ നിന്ന് സനൊ തൊടുത്ത നിലം പറ്റെയുള്ള ഷോട്ട് ഗോൾ പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് തുളച്ചു കയറി. തിരിച്ചടിക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾ ആദ്യ പകുതിയിൽ ഫലം കണ്ടില്ല.
ജപ്പാന്റെ കനത്ത പ്രതിരോധം പൊളിക്കാൻ രണ്ടാം പകുതിയിൽ ഇരുവിംഗുകളിൽ നിന്നും ക്രോസുകളിലൂടെയുള്ള ബ്രസീലിന്റെ നീക്കം ഫലം കണ്ടു. തുടരെ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെടുത്ത ബ്രസീൽ 56-ാം മിനിട്ടിൽ വെറ്റ്‌റൻ താരം കസെമിറൊയിലുൂടെ സമനില പിടിച്ചു.
ഇടതുവിംഗിൽ നിന്ന് വന്ന മെഗല്ലാസിന്റെ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ കസിമെറൊ വലയ്ക്കകത്താക്കി. തുടർന്നും ഒന്നിനു പുറകെ ഒന്നായി ബ്രസീൽ ആക്രമങ്ങൾ നടത്തിയതോടെ ജപ്പാൻ ചിത്രത്തിലെ ഇല്ലാതായി.
കളി എക്‌സ്ട്രാ ടൈമിലേക്കെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ഗംഭീര ഗോളിലൂടെ ബ്രസീലിന്റെ ജയമുറപ്പിച്ചു.
ഇന്ന് നടക്കുന്ന നോർവെ ഐവറി കോസ്റ്റ് മത്സരത്തിലെ വിജയികളായിരിക്കും പ്രീക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
