രണ്ടാം പകുതിയില്‍ ഗോള്‍പ്പൂരം: ഒഎല്‍ ലിയോണിനെ തകര്‍ത്ത് ബാഴ്സലോണയ്ക്ക് നാലാം വനിതാ ചാമ്പ്യന്‍സ് ലീഗ് കിരീടം

MAY 23, 2026, 7:32 PM

ഓസ്ലോ: യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് കരുത്തരായ ഒഎല്‍ ലിയോണിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്സി ബാഴ്സലോണ ഫെമിനി വീണ്ടും യൂറോപ്പിന്റെ നെറുകയില്‍. ഓസ്ലോയിലെ ഉള്‍മാല സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ പോളിഷ് താരം ഇവാ പജോറും സ്പാനിഷ് യുവതാരം സല്‍മ പരൗല്ലോയും ഇരട്ട ഗോളുകളോടെ ബാഴ്സയുടെ വിജയ ശില്പികളായി.

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏഴാം ഫൈനലില്‍ നേടുന്ന നാലാമത്തെ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയാണിത്. ടൂര്‍ണമെന്റിലുടനീളം 11 ഗോളുകള്‍ അടിച്ചുകൂട്ടിയ ഇവാ പജോര്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും സ്വന്തമാക്കി. ലീഗില്‍ എട്ട് തവണ ചാമ്പ്യന്മാരായിട്ടുള്ള ഒഎല്‍ ലിയോണിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ആദ്യ പകുതിയില്‍ ബാഴ്സലോണ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ലിയോണ്‍ മാനേജരും ബാഴ്സയുടെ മുന്‍ പരിശീലകനുമായ ജോനാറ്റന്‍ ഗിരാള്‍ഡെസ് കൃത്യമായ പ്ലാനിങ്ങോടെയാണ് ടീമിനെ ഇറക്കിയത്. പന്തടക്കത്തിലും ഷോട്ടുകളിലും പാസുകളിലും ആദ്യ പകുതിയില്‍ ലിയോണ്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ അപകടകരമായ മേഖലകളില്‍ ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഫ്രഞ്ച് പട പരാജയപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ തികച്ചും വ്യത്യസ്തമായ തന്ത്രങ്ങളുമായാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്. 55-ാം മിനിറ്റില്‍ പോളിഷ് ഇന്റര്‍നാഷണല്‍ താരം ഇവാ പജോര്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി ബാഴ്സലോണയെ മുന്നിലെത്തിച്ചു. 69-ാം മിനിറ്റില്‍ ലിയോണ്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പജോര്‍ തന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ വലയിലെത്തിച്ചു. മുമ്പ് വോള്‍ഫ്സ്ബര്‍ഗിനൊപ്പവും ബാഴ്സക്കൊപ്പവുമായി കളിച്ച അഞ്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളിലും റണ്ണര്‍അപ്പാവേണ്ടി വന്ന പജോറിന് ഈ ഇരട്ട ഗോള്‍ നേട്ടവും കിരീടവും വ്യക്തിപരമായി വലിയൊരു മധുരപ്രതികാരമായി മാറി.

മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സല്‍മ പരൗല്ലോ നേടിയ ഇരട്ട ഗോളുകള്‍ ബാഴ്സലോണയുടെ കിരീടധാരണം പൂര്‍ണമാക്കി. മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത ബ്ലൂഗ്രാന ഒടുവില്‍ 4-0 എന്ന ആധികാരിക സ്‌കോറിനാണ് വിജയം ഉറപ്പിച്ചത്. മത്സരത്തിനിടയില്‍ യെല്ലോ കാര്‍ഡ് ലഭിച്ചെങ്കിലും ബാഴ്സലോണയെ മികച്ച രീതിയില്‍ നയിക്കാന്‍ ക്യാപ്റ്റന്‍ അലക്സിയ പുട്ടെല്ലസിന് സാധിച്ചു. ക്ലബ്ബിനൊപ്പം 35-ലധികം ട്രോഫികള്‍ നേടിയിട്ടുള്ള പുട്ടെല്ലസിന്റെ കരാര്‍ ഈ വേനല്‍ക്കാലത്തോടെ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാന്‍ ബാഴ്സലോണയ്ക്ക് താല്പര്യമുണ്ടെങ്കിലും ലോകമെമ്പാടുമുള്ള വമ്പന്‍ ക്ലബ്ബുകള്‍ ഈ വെറ്ററന്‍ മിഡ്ഫീല്‍ഡറെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.

യുഎസ് വനിതാ ദേശീയ ടീം ക്യാപ്റ്റനും ലിയോണിന്റെ മിഡ്ഫീല്‍ഡറുമായ ലിന്‍ഡ്സെ ഹീപ്സ് ഈ തോല്‍വിക്ക് ശേഷം ഫ്രഞ്ച് ക്ലബ്ബിനോട് വിട പറയും. 2022 മുതല്‍ ഒഎല്‍ ലിയോണിന്റെ ഭാഗമായിരുന്ന 31-കാരിയായ താരം ഇനി അമേരിക്കയിലെ സ്വന്തം നാടായ കൊളറാഡോയിലെ പുത്തന്‍ NWSL ക്ലബ്ബായ 'ഡെന്‍വര്‍ സമ്മിറ്റ് എഫ്സി'യില്‍ ചേരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam