മുൻ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ അട്ടിമറിച്ച് ടി20 ലോകകപ്പിൽ ചരിത്രം കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. സൂപ്പർ എട്ടിലെ ഗ്രൂപ്പ് ഒന്നിലെ രണ്ടാമങ്കത്തിൽ ഓസീസിനെ 21 റൺസാണ് അഫ്ഗാൻ അട്ടിമറിച്ചത്. ഇതോടെ സെമി ഫൈനൽ പ്രതീക്ഷയും അവർ നിലനിർത്തി. അടുത്ത കളിയിൽ ബംഗ്ലാദശിനെ തോൽപ്പിക്കുന്നതിനൊപ്പം ഇന്ത്യയോടു ഓസീസ് പരാജയപ്പെടുകയും ചെയ്താൽ അഫ്ഗാന് സെമിയിൽ എത്താം.
149 റൺസിന്റെ വിജയലക്ഷ്യമാണ് ഓസീസിനു അഫ്ഗാൻ നൽകിയത്. ഗ്ലെൻ മാക്‌സ്‌വെല്ലിനൊഴികെ (59) മറ്റാരെയും ക്രീസിൽ പിടിച്ചുനിൽക്കാൻ അഫ്ഗാൻ ബൗളർമാർ അനുവദിച്ചില്ല. 41 ബോളിൽ ആറു ഫോറും മൂന്നു സിക്‌സറുമുൾപ്പെട്ടതാണ് മാക്‌സിയുടെ ഇന്നിങ്‌സ്. ക്യാപ്ടൻ മിച്ചെൽ മാർഷ് (12), മാർക്കസ് സ്‌റ്റോയ്‌നിസ് (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ.
നാലു വിക്കറ്റുകൾ പിഴുത ഗുൽബദിൻ നയ്ബും മൂന്നു പേരെ പുറത്താക്കിയ നവീനുൽ ഹഖും ചേർന്നാണ് ഓസീസിന്റെ കഥ കഴിച്ചത്. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങിയാണ് നയ്ബ് നാലു പേരെ മടക്കിയത്. നവീൻ നാലോവറിൽ 20 റൺസിനാണ് മൂന്നു പേരെ മടക്കിയത്. നയ്ബാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാനിസ്താൻ ആറു വിക്കറ്റ് നഷ്ടത്തിലാണ് 148 റൺസ് സ്‌കോർ ചെയ്തത്. ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസ് (60), ഇബ്രാഹിം സദ്രാൻ (51) എന്നിവരുടെ ഫിഫ്റ്റികളാണ് അഫ്ഗാൻ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 49 ബോളിൽ നാലു വീതം ഫോറും സിക്‌സറുമുൾപെട്ടതാണ് ഗുർബാസിന്റെ ഇന്നിങ്‌സ്. സദ്രാൻ 48 ബോളിൽ ആറു ഫോറുകളോടെയാണ് 51 റൺസ് നേടിയത്.
ഓപ്പണിങ് ജോടികളെ മാറ്റിനിർത്തിയാൽ അഫ്ഗാൻ ബാറ്റിങ് നിരയിൽ മറ്റാരും 20 റൺസ് പോലും കടന്നില്ല. കരീം ജന്നത്ത് (13), മുഹമ്മദ് നബി (10*) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങൾ. ഓസീസിനായി പാറ്റ് കമ്മിൻസ് തുടർച്ചയായി രണ്ടാമത്തെ മൽസരത്തിലും ഹാട്രിക്ക് നേട്ടത്തിനു അവകാശിയായി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ രണ്ടു മൽസരങ്ങളിൽ ഹാട്രിക് കൊയ്ത ആദ്യ താരമായി അദ്ദേഹം മാറുകയും ചെയ്തു.
അഫ്ഗാൻ ക്യാപ്ടൻ റാഷിദ് ഖാൻ (2), കരീം ജന്നത്ത് (13), ഗുൽബദിൻ നയ്ബ് (0) എന്നിവരെ പുറത്താക്കിയാണ് കമ്മിൻസിന്റെ ഹാട്രിക്ക് നേട്ടം. 18-ാം ഓവറിലെ അവസാന ബോൽ റാഷിദിനെ മടക്കിയ അദ്ദേഹം 20ാം ഓവറിലെ ആദ്യത്തെ രണ്ടു ബോളിൽ ജന്നത്ത്, നയ്ബ് എന്നിവരെയും പുറത്താക്കി ചരിത്രം കുറിക്കുകയായിരുന്നു.
തകർപ്പൻ തുടക്കമാണ് ഗുർബാസ് സദ്രാൻ ജോടി അഫ്ഗാനു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 118 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ഇതോടെ വലിയൊരു ടോട്ടലും അഫ്ഗാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന പത്തോവറിൽ ഉജ്ജ്വല ബൗളിങിലൂടെ അഫ്ഗാനെ ഓസീസ് വരിഞ്ഞുകെട്ടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്