കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോൻ. ജനറൽ ബോഡി യോഗത്തിനിടെ സിദ്ദീഖും ബാബുരാജും ഉൾപ്പെടെയുള്ളവർ തന്നെ ഹീനമായ രീതിയിൽ അപമാനിച്ചുവെന്നും ഒരു സ്ത്രീക്കും കേട്ടുനിൽക്കാനാകാത്ത തരത്തിലുള്ള പരാമർശങ്ങളാണ് ഉണ്ടായതെന്നും ശ്വേത ആരോപിച്ചു.
നടൻ രമേഷ് പിഷാരടിയുമായുള്ള ഫോൺസംഭാഷണത്തിലാണ് ശ്വേത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ബിജെപിയിൽ നിന്ന് താൻ പണം വാങ്ങിയെന്ന ബാബുരാജിന്റെ ആരോപണം കോടതിയിൽ ചോദ്യം ചെയ്യുമെന്നും ശ്വേത സംഭാഷണത്തിൽ വ്യക്തമാക്കുന്നു. ബാബുരാജ് ഭാരവാഹിയായിരുന്ന കാലത്തെ സംഘടനയുടെ വരവ്-ചെലവ് കണക്കുകളിലും ക്രമക്കേടുകൾ ഉണ്ടായിരുന്നുവെന്ന ആരോപണവും അവർ ഉന്നയിച്ചു.
ജനറൽ ബോഡിയിൽ മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്നും യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തനിക്കെതിരെ അസഭ്യവർഷവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടായെന്നും ശ്വേത പറയുന്നു. ബാബുരാജ്, സിദ്ദീഖ്, മാലാ പാർവതി, സുരേഷ് കൃഷ്ണ എന്നിവരുടെ പേരുകളും അവർ പരാമർശിക്കുന്നുണ്ട്.
കൊല്ലം തുളസിയും മല്ലികാ സുകുമാരനും തനിക്ക് അനുകൂലമായി സംസാരിച്ചപ്പോൾ അവരുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയെന്നും, അനൂപ് ചന്ദ്രൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും ശ്വേത ആരോപിച്ചു.
'അമ്മ'യുടെ ഭരണഘടനയിൽ അഡ്ഹോക്ക് കമ്മിറ്റി എന്ന സംവിധാനം ഇല്ലെന്നും നിയമപരമായി നിലവിലെ ഭരണസമിതിയാണ് സാധുവെന്നും സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും ശ്വേത വ്യക്തമാക്കി.
അതേസമയം, സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് നിരപരാധിത്വം തെളിയിക്കുക പ്രായോഗികമല്ലെന്ന നിലപാടാണ് രമേഷ് പിഷാരടി സംഭാഷണത്തിൽ പങ്കുവെക്കുന്നത്. സംഘടനയിലെ പല കാര്യങ്ങളും "ബാർട്ടർ സംവിധാനം" പോലെയായിരുന്നുവെന്നും, 'അമ്മ'യുടെ സാമ്പത്തിക രേഖകൾ പരിശോധിച്ചാൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് യോജിക്കാത്ത നിരവധി കാര്യങ്ങൾ കണ്ടെത്താനാകുമെന്നും പിഷാരടി അഭിപ്രായപ്പെടുന്നു.
ശ്വേതയുടെ ആരോപണങ്ങളോട് ബന്ധപ്പെട്ട് സിദ്ദീഖ്, ബാബുരാജ് എന്നിവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
