കൊച്ചി: നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കുളപ്പുള്ളി ലീല. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരം നാടകവേദികളിലൂടെയാണ് സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയയായ കുളപ്പുള്ളി ലീല, മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലുമായി 350-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ കുളപ്പുള്ളി ലീല അന്തരിച്ചുവെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ നടി ശക്തമായി പ്രതികരിച്ചിരിക്കുന്നത്. “ഞാൻ മരിച്ചോ എന്ന് ഒരുപാട് പേർ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ഞാൻ മരിക്കാഞ്ഞിട്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്?” എന്നാണ് കുളപ്പുള്ളി ലീല ചോദിക്കുന്നത്.
വ്യാജവാർത്തയെ തുടർന്ന് വീട്ടിലേക്ക് റീത്ത് കൊണ്ടുവന്ന സംഭവവും നടി പങ്കുവച്ചു. “ഞങ്ങളുടെ നാട്ടിലെ ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന നമ്പൂതിരിയും ഭാര്യയും ഞാൻ മരിച്ചെന്ന വാർത്ത കേട്ട് എന്നെ കാണാൻ റീത്ത് കൊണ്ടുവന്നു. ഒരു ദിവസം എല്ലാവരുടെയും ഫോണിൽ ‘കുളപ്പുള്ളി ലീല മരിച്ചു, ആദരാഞ്ജലി’ എന്ന പോസ്റ്റ് വന്നു. അതുകണ്ടാണ് അവർ വന്നത്,” ലീല പറഞ്ഞു.
ഈ വ്യാജവാർത്ത തന്റെ അമ്മയെ ഏറെ വേദനിപ്പിച്ചെന്നും നടി പറഞ്ഞു. “എന്റെ ഫോണിലേക്ക് തുടർച്ചയായി ആളുകൾ വിളിക്കുന്നത് അമ്മ കേൾക്കുന്നുണ്ടായിരുന്നു. ‘എന്റെ ലീലക്ക് എന്താണ് പറ്റിയത്, മരിച്ചു എന്നു പറയുന്നു; എന്നാൽ ഇവിടെ ഇരിക്കുന്നത് എന്റെ ലീല അല്ലേ?’ എന്ന് അമ്മ ചോദിച്ചു. അതാണ് എനിക്ക് ഏറ്റവും കൂടുതൽ വേദനിച്ചത്,” കുളപ്പുള്ളി ലീല പറഞ്ഞു.
ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് യൂട്യൂബ് ചാനലുകളാണെന്നും, അതിലൂടെ പണം സമ്പാദിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും നടി ആരോപിച്ചു. “ഒരാളെ കൊന്ന് പൈസ ഉണ്ടാക്കിയാൽ അത് നിങ്ങൾക്ക് ദഹിക്കില്ല. മരിക്കാത്ത എന്നെ ഇങ്ങനെ കൊല്ലരുത്. കുറച്ച് നാളുകൂടി ജീവിക്കണം എന്നുണ്ട്. ഇനി എന്നെ കൊല്ലല്ലേ മക്കളെ,” എന്നായിരുന്നു ലീലയുടെ വേദനാഭരിതമായ പ്രതികരണം.
ഇതുപോലുള്ള തെറ്റായ പ്രചരണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. ഒരു സിനിമാ അവസരവുമായി ബന്ധപ്പെട്ട് തന്റെ നമ്പർ ചോദിച്ചപ്പോൾ, ഒരു പ്രൊഡക്ഷൻ കൺട്രോളർ താൻ കിടപ്പിലാണെന്നും, അഭിനയിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പറഞ്ഞതായി ലീല പറഞ്ഞു. എന്നാൽ നേരിട്ട് വീട്ടിലെത്തി കണ്ടപ്പോൾ താൻ പൂർണ ആരോഗ്യവതിയാണെന്ന് അവർ തിരിച്ചറിഞ്ഞതായും നടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
