കൊച്ചി: തൊഴിലുടമയുടെ ലൈംഗികാതിക്രമ ശ്രമത്തെ ചെറുക്കുന്നതിനിടെ ക്രൂരമായി മർദിക്കപ്പെട്ട് മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നടി പാർവതി തിരുവോത്ത് രൂക്ഷ പ്രതികരണവുമായി രംഗത്ത്. ബെംഗളൂരുവിൽ തെരുവുനായ സംരക്ഷണ കേന്ദ്രം നടത്തിയിരുന്ന സുനിത സ്മിത (47) കൊല്ലപ്പെട്ട സംഭവത്തിലാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിയത്.
സുനിത സ്മിതയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്ന പാർവതി, “ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സ്നേഹവും കരുണയും നിറഞ്ഞ സ്ത്രീകളിൽ ഒരാൾ ലൈംഗികാതിക്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടു. ഈ വാർത്ത അറിഞ്ഞതുമുതൽ കരച്ചിൽ നിയന്ത്രിക്കാനായിട്ടില്ല,” എന്ന് കുറിച്ചു.
കുറ്റാരോപിതനായ തൊഴിലുടമയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിലും താരം കടുത്ത വിമർശനം ഉന്നയിച്ചു. “സുനിതയുടെ തൊഴിലുടമ ആരാണ്? അയാൾ എന്തുകൊണ്ടാണ് ഇപ്പോഴും നിയമത്തിന് മുന്നിൽ വരാത്തത്? ഇത്തരം സംഭവങ്ങളിൽ പോലും നമുക്ക് അത്ഭുതം തോന്നാതിരിക്കാൻ കാരണം എന്താണ്?” എന്നും പാർവതി ചോദിച്ചു.
മറ്റൊരു സ്റ്റോറിയിൽ സുനിതയുടെ ജീവിതത്തെക്കുറിച്ചും താരം വികാരാധീനയായി പ്രതികരിച്ചു. ഭർത്താവിനും നാല് വയസുകാരനായ മകനുമൊപ്പം താൻ സംരക്ഷിച്ചിരുന്ന 167 തെരുവുനായകളായിരുന്നു സുനിതയുടെ ലോകമെന്ന് പാർവതി പറഞ്ഞു. നായകളെ രക്ഷിക്കുന്നതിനിടെ പലതവണ ആക്രമണങ്ങൾ നേരിട്ടിട്ടും സുനിത പിൻമാറിയിരുന്നില്ലെന്നും, കുടുംബത്തിനും മൃഗങ്ങൾക്കും വേണ്ടി വരുമാനം കണ്ടെത്താനാണ് അവർ ജോലി സ്വീകരിച്ചതെന്നും പാർവതി ചൂണ്ടിക്കാട്ടി.
“ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചോ? ഇത് എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല,” എന്നാണ് പാർവതിയുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
