ഫാഷൻ ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ മെറ്റ് ഗാല 2026 ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ വർണ്ണാഭമായി നടന്നു. 'കോസ്റ്റ്യൂം ആർട്ട്' (Costume Art) എന്ന പ്രമേയത്തിൽ നടന്ന ഈ വർഷത്തെ ചടങ്ങിൽ ഹോളിവുഡ് താരങ്ങളും പ്രശസ്ത ഡിസൈനർമാരും തങ്ങളുടെ സർഗ്ഗാത്മകതയുടെ അങ്ങേയറ്റം കാഴ്ചവെച്ചു.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭർത്താവ് ജെയ്-സിക്കും മകൾ ബ്ലൂ ഐവിക്കുമൊപ്പം എത്തിയ ബിയോൺസെയായിരുന്നു റെഡ് കാർപ്പറ്റിലെ പ്രധാന ആകർഷണം. ഒലിവിയർ റൗസ്റ്റിംഗ് രൂപകൽപ്പന ചെയ്ത അതിമനോഹരമായ ഗൗണിലാണ് താരം എത്തിയത്. പതിവുപോലെ ഏറ്റവും ഒടുവിൽ എത്തിയ റിയാനയും എഎസ്എപി റോക്കിയും തങ്ങളുടെ വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ശ്രദ്ധ നേടി.
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ഈ വർഷം തന്റെ മെറ്റ് ഗാല അരങ്ങേറ്റം ഗംഭീരമാക്കി. വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മനീഷ് മൽഹോത്ര ഒരുക്കിയ വസ്ത്രമാണ് കരൺ അണിഞ്ഞത്. രവിവർമ്മയുടെ ചിത്രങ്ങളിലെ ദൃശ്യഭാഷയെ ഫാഷനുമായി സംയോജിപ്പിച്ച ഈ വസ്ത്രത്തിൽ കൈകൊണ്ട് വരച്ച ചിത്രങ്ങളും സ്വർണ്ണ നൂലുകൾ കൊണ്ടുള്ള ആഭരണങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ബിസിനസ് രംഗത്തെ കരുത്തുറ്റ സാന്നിധ്യമായ ഇഷ അംബാനി ഒരിക്കൽ കൂടി ഇന്ത്യൻ ഫാഷനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. ഗൗരവ് ഗുപ്ത രൂപകൽപ്പന ചെയ്ത, സ്വർണ്ണ നൂലുകൾ കൊണ്ടുണ്ടാക്കിയ സാരിയിലാണ് ഇഷ എത്തിയത്. പരമ്പരാഗത എംബ്രോയിഡറി പണികൾക്കൊപ്പം വജ്രങ്ങൾ പതിപ്പിച്ച ബോഡിസും സ്റ്റേറ്റ്മെന്റ് ആഭരണങ്ങളും ചേർന്നപ്പോൾ ഇന്ത്യൻ കരകൗശലത്തിന് ആധുനികമായ ഒരു മുഖം കൈവന്നു.
അന്ന വിന്റൂർ, നിക്കോൾ കിഡ്‌മാൻ, വീനസ് വില്യംസ് എന്നിവർ കോ-ചെയർമാരായ ചടങ്ങിൽ മഡോണ, സബ്രിന കാർപെന്റർ, സെറീന വില്യംസ് തുടങ്ങി വൻ താരനിര തന്നെ അണിനിരന്നു. ഗായകൻ ജോഷ്വ ഹെൻറി തന്റെ സംഗീത പ്രകടനത്തിലൂടെ ചടങ്ങിന് തുടക്കം കുറിച്ചു.
പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയും റെഡ് കാർപെറ്റിൽ ചുവടുവെച്ചു. മുംബൈ നഗരത്തോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ദോരി, സർദോസി, ചിക്കൻകാരി പണികൾ നിറഞ്ഞ ഒരു ബാന്ധ്ഗാലയും കേപ്പുമാണ് മൽഹോത്ര ധരിച്ചത്.
ബാഡ് ബണ്ണി, ഹെയ്‌ഡി ക്ലം, കേറ്റി പെറി എന്നിവർ പ്രമേയത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന രീതിയിലുള്ള വസ്ത്രധാരണത്തിലൂടെ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം അമ്പരപ്പിച്ചു. ഫാഷൻ പ്രദർശനത്തിനപ്പുറം മ്യൂസിയത്തിലെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധനസമാഹരണം കൂടിയാണ് ഈ വാർഷിക ചടങ്ങ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
