2022 ലായിരുന്നു സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയും മുന്‍ ലോകസുന്ദരിയും നടിയുമായ സുസ്മിത സെന്നും തമ്മിലുള്ള പ്രണയവാര്‍ത്ത പുറത്തുവരുന്നത്. ശതകോടീശ്വരനായ ലളിത് മോദിയുമായി സുസ്മിത അടുത്തത് പണം മോഹിച്ചാണെന്ന തരത്തില്‍ വലിയ സൈബര്‍ ആക്രമണങ്ങളാണ് അന്ന് താരം നേരിട്ടത്. പണക്കൊതിച്ചി എന്ന് വിളിച്ച് പരിഹസിച്ചവര്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി സുസ്മിത അന്ന് സ്വയം പ്രതിരോധിച്ചിരുന്നു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ആ പഴയ വിവാദങ്ങളില്‍ സുസ്മിതയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിത് മോദി. 'ഹ്യൂമന്‍സ് ഓഫ് ബോംബെ' പോഡ്കാസ്റ്റില്‍ ലളിത് മോദി പങ്കുവെച്ച തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. സുസ്മിത പണക്കൊതിച്ചിയല്ലായിരുന്നുവെന്നും, താനൊരു 'കെപ്റ്റ് ബോയ്ഫ്രണ്ട്' (കാമുകിയുടെ ചെലവില്‍ കഴിയുന്നയാള്‍) ആയിരുന്നു എന്നുമാണ് ലളിത് മോദി വെളിപ്പെടുത്തിയത്.
എല്ലാത്തിനും പണം നല്‍കിയത് സുസ്മിത. അവള്‍ ശരിക്കുമൊരു വജ്രമാണ്. തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സുസ്മിതയുടെ വ്യക്തിത്വത്തെക്കുറിച്ചും ലളിത് മോദി വാചാലനായി. സുസ്മിത വളരെ സുന്ദരിയും സാമ്പത്തിക ഭദ്രതയുള്ള സ്ത്രീയുമാണ്. ഈ ഭൂമിയില്‍ എനിക്കറിയാവുന്ന മറ്റാരെക്കാളും കൂടുതല്‍ വജ്രങ്ങള്‍ സ്വന്തമായുള്ള, കഠിനാധ്വാനം കൊണ്ട് വളര്‍ന്നുവന്ന വ്യക്തി. തങ്ങള്‍ ഒരുമിച്ച് പുറത്തുപോയ കാലത്തെങ്ങും തനിക്ക് ഒന്നിനും പണം നല്‍കേണ്ടി വന്നിട്ടില്ല. എല്ലാത്തിനും അവളാണ് പണം നല്‍കിയത്. താനൊരു 'കെപ്റ്റ് ബോയ്ഫ്രണ്ട്' പോലെയായിരുന്നു. അതുകൊണ്ട് അവളെ 'ഗോള്‍ഡ് ഡിഗര്‍' എന്ന് വിളിച്ചത് തികച്ചും തെറ്റാണ്. വേണമെങ്കില്‍ ലളിത് ഒരു 'ഡയമണ്ട് ഡിഗര്‍' (വജ്രം തേടിയവന്‍) ആയിരുന്നു എന്ന് പറയാം, കാരണം അവള്‍ ശരിക്കുമൊരു വജ്രമായിരുന്നുവെന്ന് ലളിത് മോദി തുറന്നടിച്ചു.
ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ മക്കളായ റെനിക്കും അലീഷയ്ക്കും വേണ്ടി സുസ്മിത ചെയ്ത കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്നും ഇന്നത്തെ തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ സുസ്മിതയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച ആ പ്രണയ പ്രഖ്യാപന പോസ്റ്റിന് പിന്നിലെ രസകരമായ കഥയും ലളിത് മോദി പോഡ്കാസ്റ്റില്‍ പങ്കുവെച്ചു. സുസ്മിത ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് താന്‍ ചിത്രങ്ങള്‍ പങ്കുവെച്ചതെന്ന് അദ്ദേഹം പറയുന്നു.
ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഇരുവരും തമ്മില്‍ എന്തോ കാര്യത്തിന് തര്‍ക്കമുണ്ടാകുകയും, 'നീയിത് പോസ്റ്റ് ചെയ്യാന്‍ പോകുന്നില്ല' എന്ന് സുസ്മിത വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സുസ്മിത മുന്നിലിരിക്കെത്തന്നെ ലളിത് മോദി പോസ്റ്റ് ബട്ടണ്‍ അമര്‍ത്തുകയും വിമാനമിറങ്ങിയപ്പോഴേക്കും വാര്‍ത്ത ലോകമാകെ പടര്‍ന്നുപിടിക്കുകയുമായിരുന്നു. ആ പോസ്റ്റ് നീക്കം ചെയ്യാന്‍ സുസ്മിത ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങളുടേത് മനോഹരമായ ഒരു കഥയായിരുന്നുവെന്നും ലളിത് മോദി ഓര്‍ത്തെടുത്തു.
മാലദ്വീപ്, സര്‍ഡിനിയ യാത്രകള്‍ക്ക് ശേഷമാണ് 2022 ല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാം ബയോയില്‍ 'മൈ ലവ്' എന്ന് സുസ്മിതയുടെ പേര് ലളിത് മോദി ചേര്‍ത്തിരുന്നെങ്കിലും ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. താന്‍ വിവാഹിതയല്ലെന്നും നിരുപാധികമായ സ്‌നേഹത്തിന് നടുവിലാണെന്നുമാണ് സുസ്മിത അന്ന് പ്രതികരിച്ചത്.
പിന്നീട് 2023 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ലളിത് മോദിയുമായുള്ള ബന്ധത്തെ തന്റെ 'ജീവിതത്തിലെ മറ്റൊരു ഘട്ടം മാത്രമായി' സുസ്മിത വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ദൂരക്കൂടുതല്‍ കാരണമാണ് വേര്‍പിരിഞ്ഞതെങ്കിലും സുസ്മിതയെക്കുറിച്ച് മധുരമുള്ള ഓര്‍മ്മകള്‍ മാത്രമാണുള്ളതെന്നാണ് ലളിത് മോദി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
