ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദർശിച്ച് നടി സാമന്ത റൂത്ത് പ്രഭു. വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സാമന്ത, അദ്ദേഹത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
സിനിമയിലെ നായകനായി മാത്രം ഒതുങ്ങാൻ ജനിച്ച വ്യക്തിയല്ല വിജയിയെന്ന് തനിക്ക് എപ്പോഴും തോന്നിയിട്ടുണ്ടെന്ന് സാമന്ത കുറിച്ചു. അദ്ദേഹത്തിന്റെ ഊർജ്ജവും വ്യക്തിത്വവും ജനങ്ങൾ അദ്ദേഹത്തോട് പ്രതികരിക്കുന്ന രീതിയും വലിയ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം ജനിച്ചയാളാണെന്ന തോന്നൽ നൽകാറുണ്ടെന്നും സാമന്ത പറഞ്ഞു.
"ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയിയെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ തിരശ്ശീലയിലെ ഒരു നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചയാളല്ലെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും സാന്നിധ്യവും ജനങ്ങൾ പ്രതികരിക്കുന്ന രീതിയും അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻ ജനിച്ചവനാണെന്ന് എനിക്ക് തോന്നിച്ചിട്ടുണ്ട്," സാമന്ത കുറിച്ചു.
തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുന്നത് വിജയിയുടെ ധൈര്യമാണെന്നും സാമന്ത പറഞ്ഞു. ഇതിനകം വിജയം നേടിയ മേഖലയായ സിനിമ വിട്ട് മറ്റൊരു വലിയ വെല്ലുവിളി ഏറ്റെടുക്കുക എന്നത് ചെറിയ കാര്യമല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
"നിങ്ങൾക്ക് നന്നായി അറിയാവുന്ന മേഖലയെ വിട്ട് മറ്റൊരു വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് എളുപ്പമായതുകൊണ്ടല്ല. സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസമാണ് അതിന് പിന്നിൽ. ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ നമ്മളെല്ലാവരും കൂടുതൽ വലിയൊരു ലക്ഷ്യത്തിലേക്ക് വിളിക്കപ്പെടുന്നവരാണ്. എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്," സാമന്ത പറഞ്ഞു.
പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ വിജയിക്ക് കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വഹിക്കുന്ന പദവിയേക്കാൾ അതിനെ സമീപിക്കുന്ന ആത്മാർഥതയാണ് ശ്രദ്ധേയമെന്നും സാമന്ത കുറിച്ചു.
"ശക്തിയും ജ്ഞാനവും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഇത് കാണുന്ന യുവജനങ്ങൾക്ക് ജീവിതം നിങ്ങൾ ആദ്യം കണ്ട സ്വപ്നങ്ങളേക്കാൾ വലുതാകാമെന്ന ഓർമ്മപ്പെടുത്തലാകട്ടെ," എന്നും സാമന്ത കുറിപ്പിൽ വ്യക്തമാക്കി.
സാമന്ത പങ്കുവെച്ച ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുകയാണ്. വിജയിയുടെ രാഷ്ട്രീയ ജീവിതത്തെയും പുതിയ ഉത്തരവാദിത്വങ്ങളെയും അഭിനന്ദിച്ചുകൊണ്ടുള്ള സാമന്തയുടെ വാക്കുകൾ ആരാധകർക്കിടയിലും ചർച്ചയാവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
