തന്റെ പുതിയ ചിത്രമായ 'പെദ്ദി' (Peddi) എന്ന സിനിമയുടെ റിലീസ് തിരക്കുകളിലേക്ക് കടക്കുന്നതിനിടെ, മൂന്ന് മക്കളുടെ പിതാവായതിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് തെലുങ്ക് സൂപ്പർതാരം രാം ചരൺ. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് കുട്ടികളെ പരിചരിക്കുന്നതിൽ താൻ എത്രത്തോളം സജീവമാണെന്ന് താരം വെളിപ്പെടുത്തിയത്. താൻ മക്കളെ നോക്കുന്ന കാര്യത്തിൽ സജീവമായി ഇടപെടുന്ന ഒരു അച്ഛനാണെങ്കിലും, കുട്ടികളുടെ ഡയപ്പർ മാറ്റുന്ന കാര്യം വരുമ്പോൾ താൻ പതിയെ മുറിയിൽ നിന്ന് വലിയാറാണ് പതിവെന്ന് രാം ചരൺ തമാശരൂപേണ പറഞ്ഞു.
"ഞാൻ ഒരു നല്ല അച്ഛനാണോ അതോ സാധാരണ അച്ഛനാണോ എന്ന് എനിക്കറിയില്ല, എങ്കിലും മക്കളുടെ കാര്യങ്ങളിൽ ഞാൻ സജീവമായി ഇടപെടാറുണ്ട്. അവർക്ക് ഭക്ഷണം കൊടുക്കാനും ഉറക്കാനുമൊക്കെ ഞാൻ കൂടെയുണ്ടാകും. മൂത്തമകൾ ക്ലിൻ കാര മിക്കവാറും എല്ലാ രാത്രികളിലും എന്റെ കൂടെയാണ് ഉറങ്ങുന്നത്. ഒരു സാധാരണ അച്ഛൻ ചെയ്യുന്നതെല്ലാം ഞാൻ ചെയ്യാറുണ്ട്, കുട്ടികളുടെ ഡയപ്പർ മാറ്റുന്നതൊഴികെ. ആ സമയം വരുമ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ മുറിയിൽ നിന്ന് പുറത്തേക്ക് പോകും," രാം ചരൺ പറഞ്ഞു. രാം ചരൺ - ഉപാസന ദമ്പതികൾക്ക് ക്ലിൻ കാര എന്ന മകളും, ശിവ്‌റാം, അൻവിര ദേവി എന്നീ ഇരട്ടക്കുട്ടികളുമടക്കം മൂന്ന് മക്കളാണുള്ളത്.
കഴിഞ്ഞ വർഷം അച്ഛനായ ബോളിവുഡ് താരം വിക്കി കൗശലും സമാനമായ ഒരു പരാമർശത്തിന്റെ പേരിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. തന്റെ മൂന്ന് മാസം പ്രായമുള്ള മകന് വേണ്ടി ഒരു അച്ഛനെന്ന നിലയിൽ തനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വളരെ കുറവാണെന്നായിരുന്നു വിക്കിയുടെ പ്രസ്താവന. കുട്ടിയെ നോക്കുന്നതിൽ അമ്മയായ കത്രീന കൈഫ് ഒരു 'സൂപ്പർ ഹീറോ'യെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും, കുട്ടി അല്പം കൂടി വലുതാകുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും വിക്കി പറഞ്ഞിരുന്നു.
എന്നാൽ ഈ പ്രസ്താവന ഒരു വിഭാഗം ആളുകളെ നിരാശരാക്കി. "മുലയൂട്ടൽ ഒഴികെ മറ്റെല്ലാ കാര്യങ്ങളും അമ്മയെപ്പോലെ തന്നെ അച്ഛനും ചെയ്യാൻ കഴിയില്ലേ? വിക്കിയുടെ ഈ പ്രസ്താവന ഇരുപതാം നൂറ്റാണ്ടിലെ ചിന്താഗതിയാണ്" എന്ന രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാം ചരണിന്റെ തുറന്നുപറച്ചിലും ചർച്ചയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
