മുൻ മിസ് യൂണിവേഴ്സും ബോളിവുഡ് നടിയുമായ സുസ്മിതാ സെന്നുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് വ്യവസായിയും മുൻ ഐപിഎൽ ചെയർമാനുമായ ലളിത് മോദി. തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ച അദ്ദേഹം, എന്തുകൊണ്ടാണ് ആ ബന്ധം ഒടുവിൽ വേർപിരിയലിൽ കലാശിച്ചതെന്നും വ്യക്തമാക്കി. 'ഹ്യൂമൻസ് ഓഫ് ബോംബെ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലളിത് മോദി ഭൂതകാലത്തെക്കുറിച്ച് വാചാലനായത്.
തങ്ങൾക്കിടയിൽ നാടകീയമായ വഴക്കുകളോ വിയോജിപ്പുകളോ ഉണ്ടായിരുന്നില്ലെന്നും ജീവിതസാഹചര്യങ്ങൾ രണ്ടുപേരെയും രണ്ടു ദിശകളിലേക്ക് നയിക്കുകയായിരുന്നുവെന്നും ലളിത് മോദി പറഞ്ഞു. സുസ്മിത ഇന്ത്യ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്, എന്നാൽ തന്റെ ജീവിതം ലണ്ടനിലും.
"സുസ്മിത എനിക്ക് വളരെ പ്രിയപ്പെട്ടവളായിരുന്നു. ഇന്നത്തെ എന്റെ പല മാറ്റങ്ങൾക്കും കാരണം അവളാണ്. അക്കാലത്ത് അവൾ എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു, എന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഞങ്ങൾക്കിടയിലെ ദൂരം വളരെക്കൂടുതലായിരുന്നു. അവളുടെ കരിയർ ഇന്ത്യയിലായിരുന്നു, എന്റെ ജീവിതം ലണ്ടനിലും. എങ്കിലും അത് വളരെ സവിശേഷമായൊരു ബന്ധമായിരുന്നു, അവളെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഓർമ്മകളാണ് എനിക്കുള്ളത്," ലളിത് മോദി വ്യക്തമാക്കി.
നിലവിലും സുസ്മിത തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ അദ്ദേഹം, രണ്ട് പെൺകുട്ടികളെ (റെനെ, അലീഷ) ദത്തെടുത്ത് ഒരു സിംഗിൾ മദർ എന്ന നിലയിൽ അവർ വളർത്തിക്കൊണ്ടുവന്ന രീതിയെയും സുസ്മിതയുടെ മാതാപിതാക്കളെയും ഏറെ പ്രശംസിച്ചു. 2022 ജൂലൈയിലാണ് തങ്ങൾ ഒരുമിച്ചുള്ള അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലളിത് മോദി പ്രണയവിവരം പുറത്തുവിട്ടത്. ഗൂഗിളിലും സോഷ്യൽ മീഡിയയിലും ദിവസങ്ങളോളം തരംഗമായ ആ ചിത്രങ്ങൾ സുസ്മിതയുടെ അറിവോടെയാണ് പങ്കുവെച്ചതെന്നും ലളിത് മോദി വെളിപ്പെടുത്തി.
"വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഞങ്ങൾ എന്തോ കാര്യത്തെച്ചൊല്ലി തർക്കത്തിലായിരുന്നു. ഞാൻ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ പോകുകയാണെന്ന് അവളോട് പറഞ്ഞു. അവൾ അത് തമാശയായി കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഞാൻ ഉടൻ തന്നെ പോസ്റ്റ് ബട്ടൺ അമർത്തി. ഞങ്ങൾ സാർഡിനിയയിൽ നിന്ന് ലണ്ടനിലേക്ക് വരികയായിരുന്നു. വിമാനം ലാൻഡിംഗ് കഴിഞ്ഞ് നോക്കിയപ്പോഴേക്കും വാർത്തകൾ ലോകമെമ്പാടും പരന്നിരുന്നു. എന്നാൽ അതിൽ തെറ്റായി ഒന്നുമില്ലായിരുന്നു. ചിത്രങ്ങൾ മാറ്റാൻ അവൾ എന്നോട് ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല," ലളിത് മോദി ഓർമ്മകൾ പങ്കുവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
