കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പ്രതികരണവുമായി സംവിധായകൻ വിനയൻ. വിമർശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പന്ത്രണ്ട് വർഷം തനിക്ക് വിലക്കേർപ്പെടുത്തി കരിയർ നശിപ്പിച്ചവരാണു സിനിമയിലെ പല പ്രമുഖരെന്നും വിനയൻ പറയുന്നു. സോഷ്യൽമീഡിയയിലൂടെയായിരുന്നു പ്രതികരണം.
വിനയൻ എഴുതിയ കുറിപ്പ് വായിക്കാം
വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂരവിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും. നിങ്ങളെ വിമർശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങള്‍. ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറയാൻ ഏതു ജൂനിയർ ആർട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയില്‍ ഉണ്ടായതിന്റെ രണ്ടാം വർഷം നിങ്ങള്‍ അതിനെ തകർത്ത് നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്? അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുല്‍ മലീമസമാക്കാൻ തുടങ്ങിയത്?
ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…?
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണ്.. അതിലവർ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴില്‍ വിലക്കിന്റെ മാഫിയാ വല്‍ക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ളാക്മെയില്‍ തന്ത്രം.
2008 ജൂലൈയില്‍ എറണാകുളം സരോവരം ഹോട്ടലില്‍ നിങ്ങള്‍ സിനിമാ തമ്ബുരാക്കൻമാർ എല്ലാം ഒത്തു ചേർന്ന് തകർത്തെറിഞ്ഞ "മാക്ട ഫെഡറേഷൻ"എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങള്‍ എന്നെയും വിലക്കി. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങള്‍ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ നിങ്ങടെ വിലക്കിനെതിരെ കോടതിയില്‍ പോയി. കോമ്ബറ്റീഷൻ കമ്മീഷൻ നിങ്ങള്‍ക്കെതിരെ വിധിച്ചു. കോടികള്‍ മുടക്കി നിങ്ങള്‍ സുപ്രീംകോടതി വരെ പോയി കേസു വാദിച്ചപ്പോള്‍ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു. അമ്മ സംഘടനയ്‌ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്.
ഫെഫ്കയുള്‍പ്പടെ മറ്റു സംഘടനകള്‍ക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടൻമാർ ശിക്ഷയില്‍ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷ പെട്ടു എന്നത് സത്യമാണ്. വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാൻ നിന്നില്ല. എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു.. പക്ഷേ തൊഴില്‍ വിലക്കിനും സിനിമയിലെ മാഫിയാ വല്‍ക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകള്‍ ഒന്നും വേണ്ട വിധത്തില്‍ ചർച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയില്‍ ഒതുക്കുവാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..
വിമർശിക്കുന്നതിന്റെ പേരില്‍ ഫാൻസുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാരാണ് ഇന്നു സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്. ഇതു കാലത്തിന്റെ കാവ്യ നീതിയാണ്..
മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോള്‍ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂനിയർ ആർട്ടിസ്ററുകള്‍ക്കു വേണ്ടി ആയിരുന്നു. അവിടെ സ്ത്രീകളായ ആർട്ടിസ്റ്റുകള്‍ക്ക് പ്രത്യേക പരിരക്ഷയ്‌ക്ക് തീരുമാനങ്ങള്‍ എടുത്തിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളെ സിനിമയില്‍ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദ്ദേശങ്ങള്‍ കൊടുത്തിരുന്നു. ചെറിയ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു. അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തില്‍ പെട്ട നിർമ്മാതാക്കള്‍ക്കും കണ്ണിലെ കരടായി. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലില്‍ ഒത്തു ചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു.
എന്നിട്ട് ഇപ്പോ നടക്കുന്നതു പോലെ അവർക്ക് ഇഷ്ടാനിഷ്ടം പെരുമാറാൻ കൂട്ടുനില്‍ക്കുന്ന ഒരു സംഘടനയേ അവരു തന്നെ കാശുകൊടുത്ത് സ്പോണ്‍സർ ചെയ്ത് ഉണ്ടാക്കി. ഇതല്ലായിരുന്നോ സത്യം..? നമ്മുടെ സിനിമാ പ്രമുഖർക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാൻ പറ്റുമോ? ക്രിമിനല്‍ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയില്‍ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെങ്കിലും സത്യസന്ധമായി ഒന്നു ചിന്തിക്കുമോ? വിനയൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്