മുംബൈ: പ്രശസ്ത ബോളിവുഡ് നടി രവീണ ടണ്ടന്റെ ജുഹുവിലെ വസതിയിൽ നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളും ആഡംബര വാച്ചുകളും മോഷ്ടിച്ച കേസിൽ 47-കാരിയായ റാഷി ഛബ്രിയയെ ജുഹു പോലീസ് അറസ്റ്റ് ചെയ്തു.
നടി രവീണ ടണ്ടന്റെ 86 വയസ്സുള്ള അമ്മ വീണ ടണ്ടനെ പരിചരിക്കുന്നതിനായി വീട്ടിൽ പതിവായി എത്തിയിരുന്ന ആളാണ് അറസ്റ്റിലായ റാഷി. ടണ്ടൻ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർക്ക് വീട്ടിലെ മറ്റാർക്കും പ്രവേശനമില്ലാത്ത അതീവ സുരക്ഷിത മേഖലകളിൽ വരെ കടന്നുചെല്ലാൻ അനുവാദമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ജുഹുവിലെ വസതിയിൽ സൂക്ഷിച്ചിരുന്ന ലോക്കർ കുത്തിത്തുറന്ന് വീണ ടണ്ടന്റെ സ്വർണ്ണ, വജ്രാഭരണങ്ങളും രവീണയുടെ സഹോദരനും ചലച്ചിത്ര നിർമ്മാതാവുമായ രാജീവ് ടണ്ടന്റെ ഉടമസ്ഥതയിലുള്ള രണ്ട് വിലയേറിയ വാച്ചുകളുമാണ് റാഷി കവർന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 2-ന് ദസറ ഉത്സവത്തിന് മുന്നോടിയായി കുടുംബാംഗങ്ങൾ ആഭരണങ്ങൾ മാറ്റിവെയ്ക്കാനായി ലോക്കർ പരിശോധിച്ചപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. സ്വർണ്ണ വളകൾ, മാലകൾ, മോതിരങ്ങൾ, കമ്മലുകൾ, വജ്രം പതിച്ച താലിമാല എന്നിവയുൾപ്പെടെ 25 ലക്ഷത്തോളം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടത്.
ആഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായ ഉടൻ തന്നെ കുടുംബം റാഷി ഛബ്രിയയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് താൻ ആഭരണങ്ങൾ മറ്റൊരാൾക്ക് കൈമാറിയതാണെന്നും ഉടൻ തിരികെ നൽകാമെന്നും ഇവർ കുടുംബത്തിന് ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിച്ചില്ല.
ഇതേത്തുടർന്നാണ് രാജീവ് ടണ്ടൻ ജുഹു പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ മോഷ്ടിക്കപ്പെട്ട ആഡംബര വാച്ചുകൾ കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബാക്കി സ്വർണ്ണ, വജ്രാഭരണങ്ങൾ വീണ്ടെടുക്കുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
