ഹോളിവുഡ് ചിത്രം 'ഇറ്റ് എൻഡ്സ് വിത്ത് അസ്' എന്ന ചിത്രത്തിലെ സഹതാരങ്ങളായ ബ്ലെയ്ക്ക് ലൈവ്‌ലിയും ജസ്റ്റിൻ ബാൾഡോണിയും തമ്മിലുള്ള നിയമപോരാട്ടം വീണ്ടും സങ്കീർണ്ണമാകുന്നു. ന്യൂയോർക്കിൽ വിചാരണ തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ മാസം ഇരുവരും തമ്മിലുള്ള കേസ് ഒത്തുതീർപ്പാക്കി എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇവർക്കിടയിലെ നിയമയുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. തന്റെ വക്കീൽ ചിലവും മറ്റ് പിഴത്തുകകളും ജസ്റ്റിൻ ബാൾഡോണി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്ലെയ്ക്ക് ലൈവ്‌ലിയുടെ അഭിഭാഷകർ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.
ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന ഇരകളെ ദീർഘമേറിയതും സങ്കീർണ്ണവുമായ നിയമപോരാട്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന കാലിഫോർണിയയിലെ ഒരു നിയമം മുൻനിർത്തിയാണ് ബ്ലെയ്ക്കിന്റെ അഭിഭാഷകർ ഈ വാദം ഉന്നയിക്കുന്നത്. തനിക്കെതിരെ ബാൾഡോണി നൽകിയ അപകീർത്തിക്കേസും ബ്ലാക്ക്‌മെയിലിംഗ് കേസും കോടതി തള്ളിയ സാഹചര്യത്തിൽ, തന്റെ നിയമപരമായ ചിലവുകൾ ഈടാക്കാൻ തനിക്ക് അവകാശമുണ്ടെന്നാണ് ബ്ലെയ്ക്കിന്റെ വാദം. എന്നാൽ, പൂർണ്ണമായ ഒരു വിചാരണയ്ക്ക് നിൽക്കാതെ കേസ് ഒത്തുതീർപ്പാക്കിയ ശേഷം, സാമ്പത്തിക ലാഭത്തിനായി ബ്ലെയ്ക്ക് കുറുക്കുവഴി തിരയുകയാണെന്ന് ബാൾഡോണിയുടെ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു.
ന്യൂയോർക്കിലെ യു.എസ് ജില്ലാ ജഡ്ജി ലൂയിസ് ജെ. ലിമാൻ മുൻപാകെ നടന്ന വാദത്തിൽ ഇരുതാരങ്ങളും നേരിട്ട് ഹാജരായിരുന്നില്ല. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ ഒരു മണിക്കൂറിലധികം കേട്ട ജഡ്ജി, കേസിൽ പെട്ടെന്ന് ഒരു വിധി പുറപ്പെടുവിക്കാൻ തയ്യാറായില്ല.
2024-ൽ 'ഇറ്റ് എൻഡ്സ് വിത്ത് അസ്' എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള തർക്കം ആദ്യമായി പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ബാൾഡോണി സെറ്റിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും, അനുവാദമില്ലാതെ ശരീരഭാഗങ്ങളെക്കുറിച്ച് പരാമർശങ്ങൾ നടത്തിയെന്നും, താല്പര്യമില്ലാതിരുന്നിട്ടും നഗ്നരംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമായിരുന്നു ബ്ലെയ്ക്കിന്റെ ആരോപണം.
എന്നാൽ ഇത് തന്റെ സിനിമയുടെ മേൽ പൂർണ്ണ നിയന്ത്രണം നേടാൻ ബ്ലെയ്ക്ക് കെട്ടിച്ചമച്ച കഥകളാണെന്നായിരുന്നു ബാൾഡോണിയുടെ വാദം. ഇതിനെതിരെ ബാൾഡോണി ബ്ലെയ്ക്കിനും ഭർത്താവ് റയാൻ റെയ്നോൾഡ്സിനുമെതിരെ അപകീർത്തിക്കേസ് നൽകുകയായിരുന്നു. പിന്നീട് ലൈംഗിക പീഡന പരാതികൾ ജഡ്ജി തള്ളിയിരുന്നു. ബാൾഡോണിയുടെ മറ്റ് പരാതികൾ വിചാരണയിലേക്ക് കടക്കാനിരിക്കെയാണ് കഴിഞ്ഞ മാസം ഇരുവരും ഒത്തുതീർപ്പിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
