കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ പരസ്യ പിളര്‍പ്പ്. പാര്‍ട്ടിയുടെ സ്ഥാപകയും ജനപ്രിയ നേതാവുമായ മമത ബാനര്‍ജിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായി വിമത വിഭാഗം പ്രഖ്യാപിച്ചു. മുതിര്‍ന്ന എം.എല്‍.എ അരൂപ് റോയിയെയാണ് പുതിയ അധ്യക്ഷനായി വിമതര്‍ തിരഞ്ഞെടുത്തത്. തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് അവകാശപ്പെട്ട വിമതര്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തതായും അറിയിച്ചു.
നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ ന്യൂ ടൗണില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. അറുപതോളം എം.എല്‍.എമാരും കൊല്‍ക്കത്ത കോര്‍പ്പറേഷനിലെ എഴുപതോളം കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തതായാണ് വിമത ക്യാമ്പിന്റെ അവകാശവാദം.
പാര്‍ട്ടി ഭരണഘടന പ്രകാരം ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ദേശീയ വര്‍ക്കിങ് കമ്മിറ്റി പുനസംഘടിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ 2022 ഫെബ്രുവരിക്ക് ശേഷം പുതിയ സമിതി രൂപീകരിച്ചിട്ടില്ലെന്നും ഇത് പാര്‍ട്ടിയില്‍ വലിയ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെന്നും ഋതബ്രത ബാനര്‍ജി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പുതിയ ദേശീയ നേതൃത്വത്തെ പ്രഖ്യാപിച്ചതെന്നും മാറ്റങ്ങള്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ അധ്യക്ഷനായി ചുമതലയേറ്റ അരൂപ് റോയിക്ക് പുറമെ ഫിര്‍ഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, രഥിന്‍ ഘോഷ്, സബീന യാസ്മിന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തെരഞ്ഞെടുത്തു. ഋതബ്രത ബാനര്‍ജി, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. പാര്‍ട്ടിയുടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും വിമത സമിതി തീരുമാനിച്ചിട്ടുണ്ട്. മമത ബാനര്‍ജിക്ക് വേണമെങ്കില്‍ പാര്‍ട്ടിയുടെ മുഖ്യ ഉപദേശക സ്ഥാനത്ത് തുടരാമെന്നും വിമതര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
