ഒഡീഷ മുൻ മുഖ്യമന്ത്രിയും ഗോത്രവർഗ ആധിപത്യമുള്ള കോരാപുട്ട് മണ്ഡലത്തിൽ നിന്നും ഒമ്പത് തവണ ലോക്സഭാ എംപിയുമായ ഗിരിധർ ഗമാംഗ് ബിജെപി വിട്ടു.
ബിജെപിയിൽ നിന്നും തനിക്ക് അപമാനം നേരിട്ടുവെന്നാരോപിച്ചാണ് പാർട്ടിയിൽ നിന്നും അദ്ദേഹം രാജിവെച്ചത്. കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) ചേരുമെന്നും ഗമാംഗ് പറഞ്ഞു. ഗിരിധർ ഗമാംഗിനൊപ്പം മകൻ ശിശിർ ഗമാംഗും പാർട്ടി വിട്ടു.
അതേസമയം ബിആർഎസിൽ ചേരുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'അധിക്ഷേപിക്കുന്നത് ഞാൻ സഹിക്കാം, പക്ഷേ അപമാനം സഹിക്കാനാവില്ല. മാത്രമല്ല, പാർട്ടിയിൽ എന്നെ അവഗണിക്കുകയും ചെയ്തു,'' ഗമാംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ബിജെപി സംസ്ഥാന ഘടകത്തിൽ തന്റെ പിതാവിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ശിശിർ ആരോപിച്ചു. 1972 മുതൽ 1998 വരെയും 2004 ലും കോരാപുട്ട് ലോക്സഭാ സീറ്റിൽ നിന്ന് ഗമാംഗ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999ൽ ഒഡീഷ മുഖ്യമന്ത്രിയായിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. അദ്ദേഹത്തിന്റെ ഭാര്യ ഹേമ ഗമാംഗ് ആ വർഷം സീറ്റ് നേടിയിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് രാജിക്കത്ത് അയച്ചതായി ഗമാംഗ് പറഞ്ഞു. 2015ലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 'കഴിഞ്ഞ കുറേ വർഷങ്ങളായി ഒഡീഷയിലെ എന്റെ ജനങ്ങളോടുള്ള രാഷ്ട്രീയവും സാമൂഹികവും ധാർമ്മികവുമായ കടമ നിർവഹിക്കാൻ എനിക്ക് കഴിയുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ, ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു. ദയവായി അത് സ്വീകരിക്കുക' കത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്