കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായിൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ തീരമാനിക്കുന്നു.
തുടർന്നു വായിക്കുക.
ബാറിലെ ജീവനക്കാരെത്തിയെങ്കിലും ചെറുപ്പക്കാർ പിന്മാറാൻ ഭാവമില്ല. പരസ്പരം കെട്ടിമറിഞ്ഞുള്ള ഉന്തും തള്ളും. അതിനിടെ കുറെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. അക്കാരണത്താൽ സെൽവരാജിനെ ഒരു തൂണിൽ കെട്ടിയിടാൻ ശ്രമിക്കുമ്പോഴാണ് ജാക്‌സണും കൂട്ടാളികളും എത്തുന്നത്. പിന്നെ ജാക്‌സൺ ബാർ മാനേജറുമായി സംസാരിച്ച് പ്രശ്‌നം തീർത്ത് ഉടൻതന്നെ ടാക്‌സിയിൽ കയറ്റി അയാളെ കപ്പലിൽ എത്തിച്ചു.
സെൽവരാജ് സ്‌റ്റെപ്പുകൾ കയറുമ്പോൾ കാലടികൾ അസ്വസ്ഥമാണ്. മദ്യത്തിന്റെ ഗന്ധം വിയർപ്പിൽ കലർന്നിരിക്കുന്നു. കണ്ണുകൾക്ക് ചുവപ്പ് നിറം. അയാളുടെ മനസ്സ് ഇനിയും കഫേയിൽ നിന്നും പിൻവാങ്ങിയിട്ടില്ല. എഞ്ചിൻ റൂമിന്റെ ചൂട് അയാൾക്ക് അനുഭവപ്പെട്ടു. അയാൾ പാനലിലേക്കു കൈ നീട്ടിയ നിമിഷം ഒരു അലർച്ച കേട്ടു.
'ഇതുവരെ എവിടെയായിരുന്നു..?'
ആ ശബ്ദം എഞ്ചിൻ ശബ്ദത്തെപ്പോലും മുറിച്ചുകടന്നു.
ക്യാപ്ടൻ വ്‌ലാഡിമിർ ഡ്രാഗുൻ ബ്രിഡ്ജിൽ നിന്ന് താഴേക്ക് നോക്കി നിൽക്കുന്നു. മുഖത്ത് കടൽ വരച്ച ചുളിവുകൾ. കണ്ണുകളിൽ തീക്കഷണം.
'സമയം എത്രയായി. ഇത് ബാർ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'
സെൽവരാജ് എന്തോ ഒന്ന് സംസാരിക്കാൻ ശ്രമിച്ചു.
'സ്റ്റുപ്പിഡ്...മിണ്ടിപ്പോകരുത്'
എഞ്ചിൻ റൂമിൽ ആർക്കും ശ്വാസമെടുക്കാൻ ധൈര്യമില്ല.
സെൽവരാജിന്റെ കൈ ഇനിയും വിറയ്ക്കുന്നു. അത് ഭയത്താൽ അല്ല. അകത്തുള്ള കോപം ഇനിയും അടങ്ങാത്തതിനാൽ.
'ഹെന്റെ ..സ്വകാര്യ ദഃഖം.. ഞാൻ... ആരോടു പറയാൻ.' പിറുപിറുക്കും പോലെയാണ് അയാളതു പറഞ്ഞത്.
ഡ്രാഗുൻ ചിരിച്ചു.
ചിരിയല്ല. ഒരുതരം പല്ലിളിക്കൾ..!
'ഈ എഞ്ചിൻ മര്യാദയ്ക്ക് പ്രവർത്തിപ്പിച്ചില്ലെങ്കിൽ നിന്നെ ഞാൻ കടലിൽ എറിയും, മനസ്സിലായല്ലോ?'
ഒരു നിമിഷം എഞ്ചിൻ ശബ്ദം മാത്രം. സെൽവരാജ് തല കുനിച്ചു.
'ഏസ് ക്യാപ്ടൻ..!'
മിനിട്ടുകൾക്കുള്ളിൽ പൈലറ്റുമെത്തി. വെളുത്ത ഹെൽമറ്റ്. അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ചൊരു വികാരവുമില്ല.
അപകടകരമായതോ, തിരക്കേറിതോ ആയ കടൽവഴികളിലൂടെ കപ്പൽ ഓടിക്കേണ്ടിവരുമ്പോൾ സുരക്ഷിതമായ നിർദ്ദേശങ്ങൾ കപ്പലിന്റെ ക്യാപ്ടനു നൽകുന്നത് പൈലറ്റാണ്. കടൽച്ചുരുളുകൾ വെള്ളത്തിന്റെ ആഴം ജലപാതയിലെ അപകടങ്ങൾ എന്നിവയെക്കുറിച്ച് തികഞ്ഞ അറിവുള്ളവനാണ് പൈലറ്റ്.
ഏറ്റവും സുരക്ഷിതമായ പാതതെരഞ്ഞെടുക്കാനും കപ്പൽ സുരക്ഷിതമായി എത്തിക്കാനും സഹായിക്കും. പ്രാദേശിക മേഖലയിലെ കടലിന്റെ ആഴം സഞ്ചാര പാത നീരൊഴുക്ക് നദീമുഖങ്ങൾ ഉൽക്കടലുകൾ എന്നിവയെക്കുറിച്ചും പഠിച്ചയാളാണ് പൈലറ്റ്.
ബർത്തിൽ വലിയ വടം ഉപയോഗിച്ച് കെട്ടിനിർത്തിയിരിക്കുന്ന കപ്പലിനെ മറ്റ് കപ്പലുകളുടെ ഇടയിൽ നിന്നും വലിച്ചിറക്കാനുള്ള രണ്ട് ടഗ്‌ബോട്ടും എത്തി. പൈലറ്റ് അതാതു സമയങ്ങളിൽ കൃത്യമായ നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. അവർ അനായസം കപ്പലിനെ അൺബർത്ത് ചെയ്ത് പുറത്തേക്കിറക്കി. കപ്പലിന്റെ ബ്രിഡ്ജിൽ ക്യാപ്ടനും പൈലറ്റും സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്ന ഹേൽമാനും ഡ്യൂട്ടി ഓഫീസറും തങ്ങളുടെ ജോലികളിൽ മുഴുകുകയാണ്. ജയിംസ് എന്ന ലുക്ക് ഔട്ട് ബൈനാക്കുലറിൽ നിരീക്ഷിക്കുന്നുണ്ട്. ക്യാപ്ടൻ ടെലഗ്രാഫ് മാറ്റിക്കൊണ്ടിരുന്നു.
അതോടെ സീറോ നോട്ട് സ്പീഡിൽ നിന്നു മുന്നേ, നാലേ എന്ന നോട്ടിലേക്ക് കടന്നു. അതനുസരിച്ച് സ്പീഡും കൂടിക്കൊണ്ടിരുന്നു. പിന്നെ ആ ജോലി ക്യാപ്ടൻ ഹേൽമാനെ ഏൽപ്പിച്ചു. ഇപ്പോൾ ഡെക്കിൽ നിന്നും കരയിലേക്ക് നോക്കുമ്പോൾ ജിബൂട്ടി തുറമുഖത്തെ ഡോക്കിലെ ലൈറ്റുകൾ ഒന്നാകെ തെളിഞ്ഞ് വിചിത്ര രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്നു.
ആ വെളിച്ചം വെള്ളത്തിൽ വിറയ്ക്കുന്നു. ഓഷ്യൻ മെറിഡിയൻ വലുതാകുമ്പോൾ ജിബൂട്ടി ചെറുതായിക്കൊണ്ടിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ കപ്പൾ പുറംകടലിലെത്തി. കപ്പിലിന്റെ തൊട്ടുപിന്നാലെ പൈലറ്റിനെ മടക്കിക്കൊണ്ടുപോകാനുള്ള ചെറിയ ബോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു. സാവധാനം കപ്പലിന്റെ സ്പീഡ് കുറഞ്ഞു. പൈലറ്റ് കപ്പലിൽനിന്ന് ആ ചെറിയ ബോട്ടിലേക്ക് കയറി കപ്പലിനെ നോക്കി അയാൾ കൈ വീശി.
******
റോബിൻസ് എങ്ങിനെയൊക്കെയോ എഞ്ചിൻ റൂമിനു താഴെ ലോഹം ലോഹത്തോട് ചേർന്നു നിൽക്കുന്ന ഒരു ചെറിയ ഇടത്തിലൊതുങ്ങിയിരുന്നു. എണ്ണയുടെ കട്ടമണം ശ്വാസം പിടിച്ചുനിർത്തുന്നു. വെളിച്ചമില്ല. പക്ഷേ ഒരു ചുവപ്പ് നിറം എവിടെയോ മിന്നിമറയുന്നു അലാറത്തിന്റെ കണ്ണുപോലെ.
ഓരോ നിമിഷവും ശരീരം കുലുക്കി മറിക്കുന്ന അനുഭവം.
ഇത് യാത്രയല്ല. ഇത് ജീവിക്കലാണ്.
എഞ്ചിൻ ആഴത്തിൽ നിന്ന് ഒരു മൃഗം പോലെ ഗർജിക്കുന്നു.
ആ ശബ്ദം അകത്ത് കയറി ഹൃദയമിടിപ്പുമായി ഒത്തു ചേരുന്നു.
ഇവിടെ സമയം ഘടികാരമല്ല. താപനിലയാണ്.
കുറച്ച് ദൂരത്ത് പാദസ്പന്ദനം. ഇരുമ്പ് സ്‌റ്റെപ്പിലൂടെ ഒരാൾ ഇറങ്ങുന്നു. കയ്യിൽ ഒരു ടൂൾ. അത് തൂങ്ങി വരുന്നു ഒരു നിഴൽ പോലെ.
ഒരു ചുമ. ഒരു തെറി. ആ ശബ്ദം വളരെ അടുത്ത് എത്തി.
ശ്വാസം കണ്ണുകളിൽ കയറുന്നു. ലോഹം ചൂടാകുന്നു. അയാളുടെ ശരീരം വേദന അറിയിക്കുന്നു.
ഒരു വാതിൽ തുറക്കുന്നു ശബ്ദം.! വെളിച്ചം ഒരു കത്തി പോലെ അകത്ത് കയറി. ആ നിമിഷം ആകെയൊരു കുലുങ്ങൽ..! വാതിൽ അടയുന്നു.
ഇരുട്ട് വീണ്ടും കനക്കുന്നു. അയാളുടെ അടുത്തുകൂടെ ഒരു എലി ഓടുന്നു. ചെറുതാണ്. പക്ഷേ ഈ അവിടെ എല്ലാം വലുതാണ്. ഓരോ ശബ്ദവും അപകടം പിടിച്ചതാണെന്ന് അയാൾക്കു തോന്നി.
വിയർപ്പിന്റെ ഉപ്പ് ചുണ്ടുകളിൽ..! എണ്ണയുടെ കയ്പ്പ് നാവിൽ..! ആദ്യമൊക്കെ ആ ഇടം ഒരു ശവക്കുഴി പോലെ റോബിൻസിന് തോന്നി. പതിയെപ്പതിയെ ഇരുട്ട് മൃദുവാകുന്നു! എണ്ണയുടെ ഗന്ധം മഴയുടെ മണമായി മാറുന്നു..!
റോബിൻസിന്റെ ചിന്തകൾ അറിയാതെ ഭൂതകാലത്തേക്ക് തെന്നി നീങ്ങി. പിന്നെ ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞുവരാൻ തുടങ്ങി.
അതേ, തന്റെ പ്രിയപ്പെട്ട റെബേക്ക വല്യമ്മച്ചിയുടെ മുഖം.!
അവരാണ് റോബിൻസിന് സ്വന്തം നാടിനെക്കുറിച്ചുള്ള അറിവ് നൽകിയത്.
അങ്ങ് കേരളത്തിൽ ഇടുക്കി ജില്ലയിലെ ചെപ്പുകുളം. അന്നതൊരു കുഗ്രാമം. കൃഷി മാത്രമാണ് ഏക ആശ്രയം. പലർക്കും ഏക്കർ കണക്കിന് സ്ഥലമുണ്ട്. അതുകൊണ്ടു തന്നെ ഒരു വീടു കഴിഞ്ഞാൽ അടുത്ത വീടു കാണണമെങ്കിൽ കുറേ ദൂരം പോകണം. തെങ്ങും കമുകും മരച്ചീനിയുമൊക്കെയായിരുന്നു പ്രധാന കൃഷി.
പുറമേ നിന്നുള്ളവർക്ക് ചെപ്പുകുളത്ത് എത്തണമെങ്കിൽ നന്നേ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു. ഉടുമ്പന്നൂരിൽ നിന്നും ബസ്സിറങ്ങി ഏതാണ്ട് 10 കിലോമീറ്ററോളം നടന്നാലേ ചെപ്പുകുളത്തെത്തു. അവിടെ ഒട്ടുമിക്ക ദിവസങ്ങളിലും മഴയാണ്. പുകപോലെ ഉയർന്നു വരുന്ന കോടമഞ്ഞ്. അഞ്ചോ, ആറോ അടി അകലെ നിൽക്കുന്നവരെപ്പോലും കാണാൻ കഴിയാത്തത്ര മൂടൽ മഞ്ഞ്. അസ്ഥി തുളച്ചു കയറുന്ന തണുപ്പ്. ജീവിതം ഏറെ ദുഃസഹമായിരുന്നു എന്നാണ് വല്യമ്മച്ചി പറയുന്നത്.
മലയാളക്കരയിലെ മൺസൂൺ കാലം അതിന്റെ സർവ്വ ശക്തികളോടും കൂടി ചെപ്പുകുളത്തെ വരിഞ്ഞു മുറുക്കും. മലമുകളിൽ നിന്നും കുത്തിയൊലിച്ചു വരുന്ന അരുവികൾ വർഷകാലത്ത് കലങ്ങിമറിഞ്ഞ് അതിശക്തമായ ജലപ്രവാഹമായി മാറുന്നു. കൊടിയ മഴയിൽ ഉരുൾപൊട്ടൽ നിത്യ സംഭവങ്ങളാണ്.
മലയോട് ചേർന്നു തന്നെയായിരുന്നു തന്റെ വീടെന്ന കാര്യം അയാൾക്ക് ഓർമ്മയുണ്ട്. അരുവിയിൽ നിന്നും വെള്ളം ലഭിക്കുമെങ്കിലും മുങ്ങിക്കുളിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. മുങ്ങിക്കുളിക്കണമെങ്കിൽ കുറേക്കൂടി താഴേക്കു പോകണം. അവിടെയാണ് ആറ്. ആറ്റിൽ ഒരപകടം പതിയിരിപ്പുണ്ട്. ചിലപ്പോൾ തികച്ചും അപ്രതീക്ഷിതമായി 'മിന്നൽപ്രളയം' ഉണ്ടാകും. ദൂരെ എവിടെയെങ്കിലും കനത്ത മഴമൂലം ഉണ്ടാകുന്ന മലവെള്ളം പത്തോ പന്ത്രണ്ടോ അടി ഉയരുന്നത് പൊടുന്നനെയാകും.
വൻ മരങ്ങളേയും കുറ്റിച്ചെടികളേയും കടപുഴക്കിക്കൊണ്ട വരുന്ന ആ കുത്തൊഴുക്കിൽ എത്ര നീന്തൽ അറിയാവുന്നവർക്കു പോലും രക്ഷപെടാൻ കഴിയുകയില്ല. അതുകൊണ്ട് ആറ്റിൽ കുളിക്കുമ്പോഴെല്ലാം മുകളിൽ നിന്നും വല്ല ശബ്ദവും കേൾക്കുന്നണ്ടോ എന്ന് എപ്പോഴും കാതോർത്തു വേണം കുളിക്കാൻ. മാത്രമല്ല, അതു ശ്രദ്ധയോടെ നോക്കാൻ ഒരാളെ ചട്ടംകെട്ടിയിരിക്കും. അയാൾ അതീവ ജാഗ്രതയോടെ ഏറെ മുകളിലായി നിലയുറപ്പിച്ചിരിക്കും.
ഒരിക്കൾ ആണ്ടുപെരുന്നാളിന് പള്ളിയിൽ പോകാനായി റോബിൻസ് ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ കുളിക്കാനിറങ്ങി. അയൽപക്ക വീടുകളിൽ നിന്നുള്ളവരുമുണ്ട്.
കാവലിന് ഒരാളേയും നിർത്തിയിരുന്നു. കാവൽ നിന്നവൻ എങ്ങിനെയോ കാൽവഴുതി ആറ്റിലേക്കുവീണു. നിമിഷനേരം കോണ്ട് വെള്ളം ആർത്തട്ടഹസിച്ചെത്തി. അതുവഴി വന്ന ആരോ മലവെള്ളം വരുന്നേയെന്നുവിളിച്ചു പറയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
കുളിയുടെ രസത്തിൽ മുങ്ങിയിരുന്നവർ പിന്നെ പൊങ്ങിയില്ല. കലങ്ങി മറിഞ്ഞുവന്ന ജല പ്രവാഹം എല്ലാവരേയും കൊണ്ടുപോയി. പത്തുപതിനഞ്ച് അടിയിൽ കൂടുതൽ ഉയരത്തിൽ താനുമുണ്ടായിരുന്നുവെന്ന് ഒരു ഓർമ്മ മാത്രം.
ഇടിമുഴക്കം പോലൊരു ശബ്ദം.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
