ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്.
രാഹുല്‍ ഗാന്ധി നമ്പര്‍ വണ്‍ ഭീകരവാദി എന്ന കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്റെ പരാമര്‍ശത്തിലാണ് നിയമനടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും രവ്‌നീത് സിംഗ് പറഞ്ഞിരുന്നു.
അടുത്തിടെ യുഎസ് സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി സിഖുകാരെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിയുടെ അധിക്ഷേപം. നേരത്തേ കോണ്‍ഗ്രസിലായിരുന്നു രവ്‌നീത് സിംഗ് ബിട്ടു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രവ്‌നീത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ നാല് പേര്‍ക്കെതിരെ പരാതി നല്‍കിയെന്ന് അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കാന്‍ കഴിയില്ല. മരണത്തെ ഭയക്കുന്നവരല്ല കോണ്‍ഗ്രസുകാര്‍. നിലപാടിന് വേണ്ടി മരിക്കാന്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാണ്. നിലപാടുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഭീകരവാദി എന്ന് വിളിക്കുന്നതാണ് ബിജെപിയുടെ ശീലമെന്നും അജയ് മാക്കന്‍ പറഞ്ഞു. കേന്ദ്രമന്ത്രി രവ്‌നീതിന്റെ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന പിസിസികള്‍ ഇന്നലെ പരാതി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്