ഡാളസ്: കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിലൂടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാർഡ് ലഭിച്ച ബ്ലെസി ഐപ്പ് തോമസ് അഭിപ്രായപ്പെട്ടു.
സെപ്തംബർ 18 ബുധനാഴ്ച രാവിലെ 10 മണിക്ക് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് സീനിയർ സിറ്റിസൺ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയർ സിറ്റിസനോടൊപ്പം ആയിരിക്കുന്നു എന്ന് പറയുന്നത് സന്തോഷമുള്ള ഒരു കാര്യം തന്നെയാണെന്നും, വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെ ഒരു കൂട്ടായ്മയിൽ ഇത്രയധികം ആൾക്കാരെ കാണാൻ കഴിഞ്ഞതെന്നും ബ്ലെസി പറഞ്ഞു. ഡോക്യുമെന്ററി ഫിലിം 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം 48 മണിക്കൂറും 10 മിനിറ്റും ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തിയാണ് ബ്ലെസി.
ഞാൻ പലപ്പോഴും പറയാറുണ്ട് ഞാനൊരു ക്രിസ്ത്യൻ ആയി ഇരിക്കുന്നതിനുള്ള കാരണം ദൈവം സ്‌നേഹമാകുന്നു എന്നതിനാൽ മാത്രമാണ്. നമ്മൾ അനുഭവിക്കുന്ന നമ്മുടെ സ്‌നേഹത്തെ ഒരു വസ്തുവായിട്ടും ഒരു രൂപമായിട്ടും കാണാൻ പറ്റില്ല. നമ്മൾ സ്‌നേഹത്തെ കുറിച്ച് ഏറ്റവും കൂടുതൽ വായിക്കുന്നത് പുതിയ നിയമത്തിൽ നിന്നാണ്. ക്രിസ്തു ജനിച്ചില്ലായിരുന്നെങ്കിൽ മലാക്കിയിൽ ഈ വേദപുസ്തകം അവസാനിക്കുമായിരുന്നു. പുതിയ നിയമം എന്ന് പറയുന്ന വേദവചനങ്ങൾ ഉണ്ടാകില്ല എന്നുള്ളത് ഞെട്ടലോട് കൂടിയാണ് നാം മനസ്സിലാക്കേണ്ടത്. അതുതന്നെയാണ് ക്രിസ്തു ജനിച്ചുവെന്നതിനുള്ളതിനുള്ള ഏറ്റവും വലിയ ഉറപ്പും വിശ്വാസവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർക്കും കൂടുതൽ ഉണർവോടെ കൂടുതൽ ശോഭിക്കുവാൻ ഈ കൂട്ടായ്മ കൂടുതൽ ശക്തമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബ്ലെസി തന്റെ പ്രസംഗം അവസാനിപ്പിച്ചു. വികാരി റവ. ഷൈജു സി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വികാരി റവ. രജീവ് സുകു ജേക്കബ്, നോർത്ത് അമേരിക്ക ഭദ്രാസന കൗസിൽ അംഗം ഷാജി എസ്. രാമപുരം എന്നിവർ അതിഥികളായി പങ്കെടുത്തിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്