തിരുവനന്തപുരം: സിപിഐഎമ്മിൽ നേതൃത്വമാറ്റം സംബന്ധിച്ച ചർച്ചകൾ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തനെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മാറ്റണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“തന്നെയും പിണറായി വിജയനെയും മാറ്റിയിട്ട് വേറെ ആരെ വെക്കുമെന്നാണ്” എം.വി. ഗോവിന്ദൻ ചോദിച്ചത്. തിരുവനന്തപുരം മേഖലാ റിപ്പോർട്ടിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടി സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുമെന്നോ സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്നോ ഉള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾക്കെതിരെ കുറ്റം ചുമത്തി സ്ഥാനങ്ങളിൽ നിന്ന് മാറ്റുന്നത് സിപിഐഎമ്മിന്റെ രീതിയല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അടുത്തിടെ ചേർന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെയാണ് എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം ചില അംഗങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ എം.വി. ഗോവിന്ദനും പങ്കെടുത്തിരുന്നു.
ഇതിനിടെ സിപിഐഎം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്തിയതായും വിവരം പുറത്തുവന്നു. സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് മാറ്റങ്ങൾ ഉൾപ്പെടുത്തിയത്. പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വീഴ്ച റിപ്പോർട്ടിൽ അംഗീകരിച്ചതാണ് പ്രധാന തിരുത്തലുകളിൽ ഒന്ന്.
വെള്ളാപ്പള്ളിക്കെതിരെ പാർട്ടി പ്രതികരിക്കേണ്ടിയിരുന്നുവെന്നും റിപ്പോർട്ടിൽ സമ്മതിക്കുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തളിപ്പറമ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ എതിർത്തിരുന്നുവെന്നും അതിനിടയിലും സ്ഥാനാർഥിയാക്കിയ തീരുമാനം അമ്പരപ്പിച്ചുവെന്നുമാണ് വിമർശനം. ഇതോടെയാണ് സ്ഥാനാർഥിത്വത്തിലെ പിഴവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
