തിരുവനന്തപുരം: മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ ടി. വീണ എന്നിവര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റിയാസുമായി അടുത്ത ബന്ധമുള്ളവര്‍ കഴിഞ്ഞ മാസം 18-ന് ഇ.ഡിക്ക് നല്‍കിയ നിര്‍ണായക മൊഴികളും വാട്‌സാപ് ചാറ്റുകളുമാണ് ഇരുവര്‍ക്കും വലിയ തിരിച്ചടിയാകുന്നത്. ദുബായില്‍ വീണയ്ക്ക് ബിസിനസ് ആരംഭിക്കുന്നതിനായും മറ്റും നടന്ന കോടികളുടെ ഹവാല ഇടപാടുകളുടെയും സിഎംആര്‍എല്‍ പണമിടപാടുകളുടെയും വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ ഈ മൊഴികളെല്ലാം ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് റിയാസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ദുബായിലേക്ക് ഹവാല മാര്‍ഗത്തിലൂടെ 1.2 കോടി രൂപ അയച്ചതായി കെ. വാരിസ് ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2024 ജൂണ്‍, ജൂലൈ മാസങ്ങളില്‍ റിയാസിന്റെ നിര്‍ദേശപ്രകാരം ഓഫിസില്‍ ലഭിച്ച പണം ഹവാല ഏജന്റായ സുബൈര്‍ കരുവംപൊയില്‍ വഴി ദുബായിലുള്ള വി.പി ഫൈജാസിന് കൈമാറുകയായിരുന്നുവെന്ന് വാരിസ് വെളിപ്പെടുത്തി. റെയ്ഡില്‍ കണ്ടെടുത്ത വാട്‌സാപ് ചാറ്റുകള്‍ തന്റേതുതന്നെയാണെന്ന് വാരിസ് സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്.
കൂടാതെ ദുബായില്‍ വീണയ്ക്ക് വസ്ത്രക്കയറ്റുമതി ബിസിനസ് ആരംഭിക്കാന്‍ സഹായം വേണമെന്ന് റിയാസ് ആവശ്യപ്പെട്ടതായി കെ. മുഹമ്മദ് ഷൈജലും മൊഴി നല്‍കി. ഇതിന്റെ ഭാഗമായി റിയാസ്, വീണ, ഫൈജാസ് എന്നിവരൊന്നിച്ച് ദുബായ് സന്ദര്‍ശിച്ചിരുന്നതായും ഷൈജല്‍ വ്യക്തമാക്കി. യാത്രകളിലും ഇടപാടുകളിലും തിരിച്ചറിയപ്പെടാതിരിക്കാന്‍ മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചതായും ഇ.ഡി കണ്ടെത്തലുകളിലുണ്ട്. എം. നന്ദുലാല്‍ സ്വന്തം പേരില്‍ എടുത്ത ജിയോ സിം റിയാസിന് കൈമാറുകയും മെയില്‍ നടത്തിയ ദുബായ് യാത്രയില്‍ റിയാസും വീണയും ഈ സിം കാര്‍ഡ് ഉപയോഗിക്കുകയുമായിരുന്നു. ഇതിനുപുറമേ, സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് വീണയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് 2.78 കോടി രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുമടക്കം ആകെ 3.28 കോടി രൂപ എത്തിയതിന്റെ പട്ടികയും ഇ.ഡി പുറത്തുവിട്ടു.
എക്‌സാലോജിക് സൊല്യൂഷന്‍സ് യാതൊരു സേവനവും നല്‍കാതെ കൈപ്പറ്റിയ ഈ തുക അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
