തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനിടെ, 2023-ൽ പ്രസിദ്ധീകരിച്ച 642 റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നടപടിയാരംഭിച്ചു. 2023 ജനുവരി മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കുന്നത്. ഇത് നിയമപ്രകാരമുള്ള പതിവ് നടപടിയാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.
പിഎസ്‌സി പരീക്ഷകളിൽ നടന്നതായി ഉയർന്ന ക്രമക്കേട് ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ച് സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ലഭിച്ച നിയമോപദേശം പ്രകാരം, ഈ കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ നിയമതടസ്സമില്ല. പിഎസ്‌സി സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള സ്ഥാപനമായതിനാൽ അന്വേഷണത്തിന് അനുമതിയുണ്ടെന്നും അഭിപ്രായമുണ്ട്.
അതേസമയം, ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്‌സി ചെയർമാനെയോ അംഗങ്ങളെയോതിരെ സർക്കാർ നേരിട്ട് നടപടി സ്വീകരിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഉയർന്ന പരാതികളിലെ വസ്തുതകൾ വിജിലൻസ് പരിശോധിക്കുന്നതിൽ നിയമപരമായ തടസ്സമില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
വിജിലൻസ് അന്വേഷണം ഏറ്റെടുത്താൽ, ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
