തിരുവനന്തപുരം: ഓണക്കാലം അടുത്തുനില്‍ക്കെ സംസ്ഥാനത്തെ പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ദ്ധിച്ചതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് പൂര്‍ണ്ണമായും താളംതെറ്റുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ അരി, പയറുവര്‍ഗ്ഗങ്ങള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയ്ക്ക് ഉണ്ടായ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്.
അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ് മൂലമുണ്ടായ ഉല്‍പ്പാദനക്ഷാമം, ചരക്കുകൂലി വര്‍ദ്ധനവ്, പാചകവാതക ലഭ്യതക്കുറവ് എന്നിവയാണ് വിപണിയെ പ്രതികൂലമായി ബാധിച്ച പ്രധാന കാരണങ്ങള്‍. അരി വിപണിയിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മട്ട വടി അരിക്ക് കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 65 രൂപയായി ഉയര്‍ന്നു. സുലേഖ അരി കിലോയ്ക്ക് 45 രൂപയില്‍ നിന്ന് 55 രൂപയായും, ജയ അരി 45 രൂപയില്‍ നിന്ന് 54 രൂപയായും വര്‍ദ്ധിച്ചു.
അരി വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ഹോട്ടല്‍ മേഖലയെയും ബാധിച്ചിട്ടുണ്ട്. ഇതോടെ സാധാരണ ഊണിന് 90 രൂപ മുതല്‍ 100 രൂപ വരെ ഈടാക്കേണ്ടി വരുമെന്ന സൂചനയാണ് ഹോട്ടലുടമകള്‍ നല്‍കുന്നത്. പ്രധാന നെല്ലുല്‍പ്പാദന സംസ്ഥാനങ്ങളില്‍ ഒരു കൃഷിക്കാലം നഷ്ടപ്പെട്ടതാണ് വിതരണത്തില്‍ കടുത്ത ക്ഷാമമുണ്ടാക്കിയതെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും സമാനമായ രീതിയിലാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. പഞ്ചസാര കിലോയ്ക്ക് 45 രൂപയില്‍ നിന്ന് 55 രൂപയായി. ഉഴുന്നിന്റെ വില കിലോയ്ക്ക് 130 രൂപയില്‍ നിന്ന് 150 രൂപയിലെത്തിയതോടെ ജനങ്ങളുടെ പ്രഭാതഭക്ഷണ ശീലങ്ങളെപ്പോലും ഇത് പ്രതികൂലമായി ബാധിച്ചു.
വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധനവ് രേഖപ്പെടുത്തിയത് മുളകിനാണ്. സാധാരണ മുളകിന് കിലോയ്ക്ക് 100 രൂപയും കാശ്മീരി മുളകിന് 150 രൂപയുമാണ് കുതിച്ചുയര്‍ന്നത്. വിവിധയിനം പയറുകള്‍ക്ക് കിലോയ്ക്ക് 20 രൂപയുടെ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മഴകുറഞ്ഞതാണ് കൃഷിയെ സാരമായി ബാധിച്ചത്. വരും മാസങ്ങളില്‍ ഉല്‍പ്പാദനം ഇനിയും കുറയുമെന്ന ആശങ്കയില്‍ കര്‍ഷകരും മൊത്ത വ്യാപാരികളും സ്റ്റോക്കുകള്‍ വിപണിയിലേക്ക് വിടാതെ പിടിച്ചുവെക്കുന്നത് വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കുന്നു.
സര്‍ക്കാരിനും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും ആവശ്യമായ സംഭരണം ഉറപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, പൊതുവിപണിയില്‍ അടിയന്തരമായി ഇടപെട്ട് വിപണി നിയന്ത്രണ നടപടികള്‍ ശക്തമാക്കണമെന്ന് കച്ചവടക്കാരും ഉപഭോക്താക്കളും ഒരുപോലെ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
