തിരുവനന്തപുരം: ചെലവ് ചുരുക്കുന്നതിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മെഡിസെപ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനുമായി പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷക്കാലം ഉപദ്രവിക്കപ്പെട്ട പ്രതിപക്ഷ സർവീസ് സംഘടനകളിലെ ജീവനക്കാർക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റിലെ ചില ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന സമരത്തെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, മുൻ സർക്കാരിന്റെ കാലത്ത് മൗനം പാലിച്ചിരുന്നവർ ഇപ്പോൾ രണ്ട് മാസത്തിനുള്ളിൽ എല്ലാം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി രംഗത്തെത്തുകയാണെന്ന് പറഞ്ഞു.
"മുൻപ് കാരണഭൂതനെന്ന് പുകഴ്ത്തിയും തിരുവാതിര കളിച്ചും നടന്നവരാണ് ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷംകൊണ്ട് നടക്കാത്ത കാര്യങ്ങൾ രണ്ട് മാസംകൊണ്ട് നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. സെക്രട്ടേറിയറ്റിലെ ഒരു സംഘടന പുറത്തിറക്കിയ നോട്ടീസ് ഞാൻ കണ്ടു. അത്രയും തമാശക്കാരായ ആളുകൾ സെക്രട്ടേറിയറ്റിലുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. അത് വായിച്ചാൽ പൊട്ടിച്ചിരിക്കേണ്ടിവരും. എന്ത് തൊലിക്കട്ടിയാണ്. കഴിഞ്ഞ പത്ത് വർഷം ഇവരൊക്കെ എവിടെയായിരുന്നു? അന്ന് സ്തുതിപാഠകരായി നടക്കുകയായിരുന്നില്ലേ," മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
"പണ്ട് അധികാരത്തിൽ എത്തിയാൽ പല കാര്യങ്ങളും മറന്നുപോകുന്ന രീതിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നും ഉണ്ടാകില്ല. എല്ലാം ഓർമ്മയിലുണ്ടാകും. സ്ഥലംമാറ്റങ്ങൾ ഉണ്ടാകും, അതിന് തയ്യാറായിരിക്കണം. എന്നാൽ അനാവശ്യമായി ആരെയും ഉപദ്രവിക്കില്ല. മുൻ സർക്കാരിന്റെ കാലത്ത് ഉപദ്രവിക്കപ്പെട്ട പ്രതിപക്ഷ സർവീസ് സംഘടനകളിലെ ജീവനക്കാർക്ക് ആവശ്യമായ സംരക്ഷണം ഈ സർക്കാർ ഉറപ്പാക്കും," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മെഡിസെപ് പദ്ധതി സംബന്ധിച്ച പരാതികൾ സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും പദ്ധതി കൂടുതൽ ഫലപ്രദമാക്കാൻ ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
