കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വിഷയത്തിൽ തമിഴ്നാട് സർക്കാറുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രിതലത്തിലുള്ള ചർച്ചയ്ക്കായി ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ഭാഗത്തുനിന്ന് അതിനുള്ള സാധ്യതകൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ആവശ്യമായ സുരക്ഷാ പരിശോധനകൾ ഇതുവരെ നടന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് നിലവിൽ ജലനിരപ്പ് 142 അടിയായി നിലനിർത്തുന്നത്. ഇതിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനത്തിന് യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
തമിഴ്നാട് സർക്കാർ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ആദ്യ ബജറ്റിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന പ്രഖ്യാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായായിരിക്കും നടപടി സ്വീകരിക്കുകയെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും മേഘദാതു പദ്ധതി പോലുള്ള തമിഴ്നാടിന്റെ താൽപര്യങ്ങളെ ബാധിക്കുന്ന പദ്ധതികളെ എതിർക്കുമെന്നും ബജറ്റിൽ പറയുന്നു. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനായി മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി–കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കും സർക്കാർ ശ്രമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
