കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ശ്വേതാ മേനോന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങൾ രംഗത്തെത്തി. ജനറൽ ബോഡിയിൽ രാജി പ്രഖ്യാപിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരിൽ പ്രവർത്തിക്കാനോ പദ്ധതികൾ നടപ്പാക്കാനോ അധികാരമില്ലെന്നാണ് ഇവരുടെ നിലപാട്. ഇതോടെ ഭൂരിഭാഗം അംഗങ്ങളും ഓണക്കിറ്റ് സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം.
രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവിട്ടതെന്നും, അതുകൊണ്ട് ശ്വേതാ മേനോൻ നേതൃത്വം നൽകിയ മുൻ കമ്മിറ്റിക്ക് വീണ്ടും അധികാരത്തിൽ തുടരാമെന്ന അർഥമില്ലെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ ചൂണ്ടിക്കാട്ടുന്നു. ശ്വേതാ മേനോൻ കമ്മിറ്റി വീണ്ടും സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിവാദം ശക്തമായത്.
വനിതാ താരങ്ങളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ 'പെൺമക്കൾ' ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ഓണക്കിറ്റ് വിതരണത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർത്തിയത്. നിലവിൽ ചുരുക്കം അംഗങ്ങൾ മാത്രമാണ് കിറ്റ് സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. താരസംഘടനയുടെ ഭരണം സംബന്ധിച്ച കേസ് ആഗസ്റ്റ് 11-ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ തർക്കം ഉയർന്നിരിക്കുന്നത്. ഇതിനിടെ സംഘടനയിൽ രജിസ്ട്രാർ ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെയും സമീപിച്ചിട്ടുണ്ട്.
'അമ്മ'യുടെ ജനറൽ ബോഡിക്ക് ശേഷമാണ് ശ്വേതാ മേനോൻ അധ്യക്ഷയായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിച്ചത്. തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എന്നാൽ മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കാത്തതോടെ അധികാരത്തെച്ചൊല്ലി ആശയക്കുഴപ്പം രൂപപ്പെട്ടു.
ഇതിനെ തുടർന്നാണ് അഡ്‌ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്. ജനറൽ ബോഡിയിൽ ഉയർന്ന വിമർശനങ്ങളിൽ നിരപരാധിത്വം തെളിയിച്ച ശേഷമേ സ്ഥാനമൊഴിയൂ എന്ന നിലപാടായിരുന്നു മുൻ കമ്മിറ്റിയുടേത്. ചട്ടങ്ങൾ പരിശോധിച്ച കോടതി തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായിരുന്ന മുൻ കമ്മിറ്റിക്ക് തന്നെ സംഘടനയുടെ ചുമതല തുടരാമെന്ന് ഉത്തരവിട്ടു. ഇതിന് പിന്നാലെ രമേഷ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചിരുന്നു.
തുടർന്ന് അഡ്‌ഹോക്ക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും നിയമപോരാട്ടം തുടരില്ലെന്ന് പ്രഖ്യാപിച്ച് ചുമതലകൾ തിരികെ കൈമാറി. താക്കോലുകൾ, വൈഫൈ പാസ്‌വേഡ്, ഇമെയിൽ അക്കൗണ്ടുകളുടെ വിവരങ്ങൾ, ഔദ്യോഗിക രേഖകൾ എന്നിവ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് കൈമാറിയതായും അവർ അറിയിച്ചു. കോടതി ഇടപെട്ട സാഹചര്യത്തിൽ ജനറൽ ബോഡി അംഗങ്ങളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നതായിരുന്നു അഡ്‌ഹോക്ക് കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
