തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി സമയം ഉച്ചയ്ക്ക് 2 മണി വരെയായി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് മാനവവിഭവശേഷി വർദ്ധിപ്പിക്കുന്നതിന് പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം കൂട്ടി
നിലവിൽ തന്നെ പരിമിതമായ സൗകര്യങ്ങളും മാനവ വിഭവശേഷിക്കുറവും മൂലം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർദ്ധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും.
ജനങ്ങൾക്ക് അവർ അർഹിക്കുന്ന തരത്തിൽ ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിന് ഒരു ഡോക്ടർ പ്രതിദിനം പരിശോധിക്കേണ്ട രോഗികളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ 'ഡോക്ടർ-രോഗി അനുപാതം' സർക്കാർ അടിയന്തിരമായി നിശ്ചയിക്കണമെന്നു സംഘടന ആവശ്യപ്പെടുന്നു .
കൂടാതെ, അധിക ജോലിഭാരത്തിന് ആനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തയ്യാറാകണം. തികച്ചും ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ ഈ ഉത്തരവ് അടിയന്തിരമായി പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ സംഘടന നിർബന്ധിതമാകുമെന്ന് KGMOA വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
