തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറുക പ്രായോഗികമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ സർക്കാർ കേന്ദ്രസർക്കാരുമായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചത് യാഥാർഥ്യമാണെന്നും, നിലവിലെ സർക്കാർ മുൻ സർക്കാരിന്റെ തുടർച്ചയായതിനാൽ അതിന്റെ ബാധ്യതകൾ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
മുൻ സർക്കാർ പദ്ധതിയിൽ ഒപ്പുവച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരുന്ന സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ഫണ്ടുകൾ അനുവദിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ തുടർ നടപടികൾ സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് ഇപ്പോഴും കത്തുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“മുൻ സർക്കാർ തന്നെ കരാറിൽ ഒപ്പുവച്ചുകഴിഞ്ഞു. അന്ന് ഞങ്ങൾ പ്രതിപക്ഷത്തായിരുന്നതിനാൽ സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭരണത്തിലുള്ളതിനാൽ യാഥാർഥ്യങ്ങൾ പരിഗണിക്കേണ്ട സാഹചര്യമുണ്ട്,” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ വിവാദമായ ഘടകങ്ങളോ വർഗീയ അജണ്ടകളോ കേരളത്തിൽ നടപ്പാക്കില്ലെന്നും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിലും പാഠ്യപദ്ധതിയിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര ഫണ്ടുകൾ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ സർക്കാർ കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പദ്ധതി തുടരേണ്ട ബാധ്യത സംസ്ഥാനത്തിനുണ്ടെങ്കിലും, സ്കൂളുകളുടെയും പാഠ്യപദ്ധതിയുടെയും കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
