തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറായ ഡോ. കെ.ജെ. റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ ഉത്തരവിന് സ്റ്റേ. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇക്കഴിഞ്ഞ ജൂൺ 12-നാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയത്. തുടർച്ചയായി അവധി എടുത്തത്, മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായത്, 15 ദിവസത്തെ അവധി ആവശ്യപ്പെട്ടത് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഉത്തരവ് പ്രകാരം ഡോ. റീനയെ എറണാകുളം റീജിയണൽ ലബോറട്ടറിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. നിലവിൽ വഹിച്ചിരുന്ന ഡയറക്ടർ പദവിയിൽ നിന്ന് തരംതാഴ്ത്തുന്നതിന് സമാനമായ നടപടിയാണിതെന്നാണ് വിമർശനം ഉയർന്നത്.
എന്നാൽ, താൻ ആവശ്യപ്പെട്ടത് 15 ദിവസത്തെ അവധിയല്ലെന്നും വെറും രണ്ട് ദിവസത്തെ അവധിയാണെന്നും തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ സമർപ്പിച്ചാണ് ഡോ. റീന ട്രിബ്യൂണലിനെ സമീപിച്ചത്. സർക്കാർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ വസ്തുതാപരമല്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.
സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സുതാര്യത ഇല്ലെന്ന ആരോപണവും ഉയർന്നിരുന്നു.
ഡോ. റീനയെ മാറ്റിയതിന് പിന്നാലെ ഡോ. മീനാക്ഷിയ്ക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്. അവരെ സ്ഥിരമായി ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ നീക്കമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ട്രിബ്യൂണലിന്റെ ഇടക്കാല സ്റ്റേ ഉത്തരവോടെ ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ നടപടിക്ക് താൽക്കാലിക തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേസിൽ അന്തിമ തീരുമാനം വരുംവരെ വിഷയത്തിൽ കൂടുതൽ നിയമനടപടികൾ തുടരാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
