തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പരിഗണനയില്‍ വച്ചിരുന്ന അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഇതോടെ ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിരിക്കുകയാണ്.
ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പു വയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ മുന്‍ മന്ത്രി എം.എം മണി രൂക്ഷമായ രീതിയില്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഗവര്‍ണറുടെ സന്ദര്‍ശനത്തിനിടെ ഇടുക്കിയല്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.
ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ ഇടഞ്ഞു നിന്നിരുന്ന ഗവര്‍ണര്‍ പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇത് സര്‍ക്കാരിന് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി വിഷയത്തില്‍ വിശദമായ മറുപടി ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു.
ബില്‍ സംബന്ധിച്ചു സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി മാസങ്ങളായിട്ടും മറുപടി ലഭിച്ചില്ലെന്ന് മൂന്ന് തവണ രാജ്ഭവന്‍ ഓര്‍മപ്പെടുത്തിയെങ്കിലും വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. നിയമസഭ പാസാക്കിയ ബില്ലിനെക്കുറിച്ച് ഗവര്‍ണര്‍ സംശയം ചോദിക്കേണ്ട കാര്യമില്ലെന്നും ഒപ്പിട്ടു നല്‍കിയാല്‍ മതി എന്നുമുള്ള നിലപാടാണ് സര്‍ക്കാരും മന്ത്രിമാരും സ്വീകരിച്ചത്.
നേരത്തെ ബില്ലുകള്‍ സമയബന്ധിതമായി ഒപ്പുവയ്ക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഫെഡറല്‍ അവകാശങ്ങള്‍ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്