മുംബൈ: എന്‍സിപി (എസ്പി) തലവന്‍ ശരദ് പവാറിനെതിരെ ആരോപണവുമായി ഉപമുഖ്യമന്ത്രിയും അനന്തിരവനുമായ അജിത് പവാര്‍. ശരദ് പവാറിന്റെ മകനല്ലാത്തതിനാല്‍ തനിക്ക് രാഷ്ട്രീയ അവസരമൊന്നും ലഭിച്ചിട്ടില്ലെന്ന് അജിത് പവാര്‍ കുറ്റപ്പെടുത്തി. 80 വയസ്സ് കഴിഞ്ഞതിന് ശേഷം പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും അജിത് പവാര്‍ പറഞ്ഞു.
പൂനെ ജില്ലയിലെ ഷിരൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അജിത് പവാര്‍. 'ഞാന്‍ എന്‍സിപി (എസ്പി) തലവന്‍ ശരദ് പവാറിന്റെ മകനായിരുന്നെങ്കില്‍ എനിക്ക് അവസരം ലഭിക്കുമായിരുന്നില്ലേ? അതെ, എനിക്ക് അവസരം ലഭിക്കുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മകനല്ലാത്തതിനാല്‍ എനിക്ക് അവസരം ലഭിച്ചില്ല. ഇതാണോ നീതി?' അജിത് പവാര്‍ ചോദിച്ചു.
ബിജെപിയുമായി ചര്‍ച്ച നടത്തിയെങ്കിലും എന്‍ഡിഎയിലേക്ക് പോകാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന ശരദ് പവാറിന്റെ പ്രസ്താവനയില്‍, ചര്‍ച്ചകള്‍ നടന്നെന്നെങ്കിലും അദ്ദേഹം സമ്മതിക്കുന്നുണ്ടല്ലോ എന്നും ചര്‍ച്ചകള്‍ക്ക് താന്‍ സാക്ഷിയാണെന്നും അജിത് പവാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അജിത് പവാറും എട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരും മഹാരാഷ്ട്രയിലെ ഏകനാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നത്. ശരദ് പവാര്‍ സ്ഥാപിച്ച എന്‍സിപി ഇതോടെ പിളര്‍ന്നു. പിന്നീട് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് ലഭിച്ചു.
പൂനെ ജില്ലയിലെ ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകളും എന്‍സിപി (എസ്പി) എംപിയുമായ സുപ്രിയ സുലെയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്