ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍ എതിര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണം അടിസ്ഥാന അവകാശമല്ലെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഡെല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഭാനു പ്രിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
'തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്താനുള്ള അവകാശം മൗലികമോ ഭരണഘടനാപരമോ നിയമപരമോ അല്ല. ഇഡിയുടെ അറിവില്‍, ഒരു രാഷ്ട്രീയ നേതാവിനും പ്രചാരണത്തിന് ഇടക്കാല ജാമ്യം നല്‍കിയിട്ടില്ല,' സത്യവാങ്മൂലത്തില്‍ പറയുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉണ്ടെന്ന് പറഞ്ഞ് സമന്‍സ് ഒഴിവാക്കാന്‍ കെജ്രിവാള്‍ ശ്രമിച്ചിരുന്നെന്നും ഇഡി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു രാഷ്ട്രീയക്കാരനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കാനാകില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി വാദിച്ചു.
''കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 123 തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിച്ചാല്‍, വര്‍ഷം മുഴുവനും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു രാഷ്ട്രീയക്കാരനെയും അറസ്റ്റ് ചെയ്യാനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാനും കഴിയില്ല,'' ഇഡി പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനായി കെജ്രിവാളിന് ഏതെങ്കിലും പ്രത്യേക ഇളവ് നല്‍കിയാല്‍ അത് നിയമവാഴ്ചയ്ക്കും സമത്വത്തിനും എതിരെയുള്ള അനാസ്ഥയ്ക്ക് തുല്യമാകും,' ഇഡി കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കെജ്രിവാളിനോ മറ്റേതെങ്കിലും രാഷ്ട്രീയക്കാരനോ ഒരു സാധാരണ പൗരനേക്കാള്‍ ഉയര്‍ന്ന പ്രത്യേക പദവി അവകാശപ്പെടാന്‍ കഴിയില്ലെന്നും ഇഡി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്