ചണ്ഡീഗഢ്: മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഹരിയാനയിലെ നയാബ് സിംഗ് സൈനി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതി ജനനായക് ജനതാ പാര്‍ട്ടിയുടെ (ജെജെപി) അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല. ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തയ്യാറാണെന്ന് ദുഷ്യന്ത് വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 7 നാണ് സ്വതന്ത്ര എംഎല്‍എമാരായ രണ്‍ധീര്‍ ഗോലാന്‍, ധര്‍മപാല്‍ ഗോന്ദര്‍, സോംബീര്‍ സിംഗ് സാങ്വാന്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു.
'രണ്ട് മാസം മുമ്പ് രൂപീകരിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമാണ്, കാരണം അവരെ പിന്തുണച്ച രണ്ട് എംഎല്‍എമാര്‍ - ഒരാള്‍ ബിജെപി അംഗം മറ്റൊരാള്‍ സ്വതന്ത്ര എംഎല്‍എ - രാജിവച്ചു. സര്‍ക്കാരിനെ പിന്തുണച്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. ഈ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഞങ്ങള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് ജെജെപി വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിലവിലെ ബിജെപി സര്‍ക്കാരിനെ തകര്‍ക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കേണ്ടതുണ്ട്,' ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെങ്കില്‍ ഹരിയാനയില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടോ എന്നറിയാന്‍ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും ഭൂരിപക്ഷം ഇല്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഉടന്‍ നടപ്പാക്കണമെന്നും ദുഷ്യന്ത് ആവശ്യപ്പെട്ടു.
ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് അതിവേഗ രാഷ്ട്രീയ സംഭവവികാസങ്ങള്‍. ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ചയാണ് ശേഷിക്കുന്നത്.
90 അംഗ ഹരിയാന നിയമസഭയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. കര്‍ണാല്‍, റാനിയ നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിക്ക് 40 എംഎല്‍എമാരും കോണ്‍ഗ്രസിന് 30 എംഎല്‍എമാരും ജെജെപിക്ക് 10 എംഎല്‍എമാരുമാണ് സഭയിലുള്ളത്. ഐഎന്‍എല്‍ഡിക്കും ഹരിയാന ലോഖിത് പാര്‍ട്ടിക്കും ഒരംഗം വീതമുണ്ട്. സ്വതന്ത്രര്‍ ആറുപേര്‍. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ട്. 2019ല്‍ ബിജെപിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ടെന്നും അത് ഇപ്പോഴും തുടരുകയാണെന്നും സ്വതന്ത്ര എംഎല്‍എ നയന്‍പാല്‍ റാവത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്