തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്‌കൂള്‍ അധ്യാപകരെ പുനര്‍വിന്യസിക്കണമെന്ന് സര്‍ക്കാര്‍ ധവളപത്രം. സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കൂടുതലും വിദ്യാര്‍ഥികളുടെ എണ്ണം കുറവുമെന്ന പ്രതിസന്ധി പരിഹരിക്കാനാണ് ശുപാര്‍ശ. നിലവിലുള്ള അധ്യാപകരുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് പുനര്‍വിന്യാസം നടത്തുമ്പോള്‍ പുതിയ അധ്യാപക നിയമനങ്ങള്‍ കുറയും.
നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ വരെ നീട്ടിയിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള നിയമനങ്ങള്‍ അനിശ്ചിതത്വത്തിലാണ്. അതിനാല്‍ ഈ അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം ഏറെ നിര്‍ണായകമാകും. പൊതുവിദ്യാലയങ്ങളില്‍ (അണ്‍എയ്ഡഡ് ഉള്‍പ്പെടെ) കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. 2024-25 അധ്യയനവര്‍ഷം 36.43 ലക്ഷം കുട്ടികള്‍ ഉണ്ടായിരുന്നു. 2025-26 അധ്യയനവര്‍ഷം അത് 35.34 ലക്ഷം ആയി. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലധികം കുട്ടികളുടെ കുറവ്. ഒന്നാം ക്ലാസ് പ്രവേശനം 2025-26 ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 84,627 പേരും എയ്ഡഡില്‍ 1,49,849 പേരുമുള്‍പ്പെടെ ആകെ 2.34 ലക്ഷം കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്.
അധ്യാപകരെ എങ്ങനെയൊക്കെ പുനര്‍വിന്യസിക്കാമെന്നതിന്റെ സാധ്യതകളില്‍ ഒന്ന് കുട്ടികള്‍ കുറഞ്ഞ് ഡിവിഷനുകള്‍ ഇല്ലാതാകുന്ന സാഹചര്യത്തില്‍ തൊട്ടടുത്തുള്ള വിദ്യാലയങ്ങളെ തമ്മില്‍ ലയിപ്പിച്ച് തസ്തികകള്‍ നിലനിര്‍ത്താം. പ്രഥമാധ്യാപകരെ നിയമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവില്‍ മറ്റ് അധ്യാപകരെ നിയമിക്കാം. സമഗ്ര ശിക്ഷാ കേരളയിലുള്ള 1385 ക്ലസ്റ്റര്‍ കോഡിനേറ്റര്‍ തസ്തികകളിലേക്ക് അധ്യാപകരെ മാറ്റാം. സംസ്ഥാനത്തെ 160 ബി.ആര്‍.സി കളിലെയും ജില്ലാ ഓഫീസുകളിലെയും കോഡിനേറ്റര്‍, ട്രെയിനര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പുനര്‍വിന്യസിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 'കൈറ്റി'ല്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി അധ്യാപകര്‍ക്ക് അവസരം നല്‍കാം എന്നിങ്ങനെയുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
