പാലക്കാട്: തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലുണ്ടായ കനത്ത തോൽവി പരിശോധിക്കാൻ സി.പി.എം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ എന്നീ മണ്ഡലങ്ങളിലെ അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി വിശദമായി വിലയിരുത്തുന്നത്. തോൽവി ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രി എം.ബി. രാജേഷിനും കെ. ശാന്തകുമാരി എം.എൽ.എയ്ക്കും എതിരെ കൗൺസിലർമാരും നേതാക്കളും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
എം.ബി. രാജേഷിന്റെയും കെ. ശാന്തകുമാരിയുടെയും പ്രവർത്തന ശൈലി ജില്ലയിലെ പാർട്ടി തോൽവിക്ക് പ്രധാന കാരണമായെന്നാണ് ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ജനപ്രതിനിധികൾക്ക് പൊതുജനങ്ങളുമായി ആവശ്യമായ ബന്ധമില്ലാതായെന്ന് യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എസ്. സലീഖ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ കടുത്ത വിമർശനങ്ങൾ ഉയർന്നത്.
പാലക്കാട് മണ്ഡലത്തിൽ പാർട്ടിക്കുണ്ടായ വോട്ട് ചോർച്ച അതീവ ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. മണ്ഡലത്തിൽ സി.പി.എം പ്രവർത്തനം പൂർണ്ണമായും നിർജീവമാകുകയും ഇത് ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. പാർട്ടിയുടെ പരമ്പരാഗത സ്വാധീന മേഖലകളിൽ പോലും വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്.
കൂടാതെ, ജില്ലയിലെ കർഷകർക്കിടയിൽ നിലനിൽക്കുന്ന നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തത് ഇടതുപക്ഷത്തിന് വലിയ ഭരണവിരുദ്ധ വികാരമായി മാറിയെന്നും നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
