തിരുവനന്തപുരം: പിണറായി വിജയൻ ക്ലിഫ് ഹൗസിൽ പരിപാലിച്ചിരുന്ന പശുക്കളെ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഏഴ് പശുക്കളെയാണ് പരിപാലിച്ചിരുന്നത്. ഇവയെ തൃശ്ശൂർ പുത്തൂരിലെ കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോർഡ് ഫാമിലേക്കാണ് മാറ്റിയത്. മൂന്ന് ദിവസം മുമ്പ് കെഎൽഡിബി ജീവനക്കാരെത്തിയാണ് പശുക്കളെ കൊണ്ടുപോയത്.
ക്ലിഫ് ഹൗസിലേക്ക് ആദ്യം പശുക്കളെ നൽകിയതും കെഎൽഡിബിയായിരുന്നു. പശുക്കളുടെ ചുമതലയുള്ളവർ അവയെ തിരികെ നൽകാൻ സന്നദ്ധത അറിയിച്ചതോടെയാണ് ഇപ്പോഴത്തെ നടപടി. വെച്ചൂർ, ജഴ്‌സി, ഹോൾസ്റ്റീൻ സങ്കരയിനത്തിൽപ്പെട്ട പശുക്കളായിരുന്നു ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നത്.
42.50 ലക്ഷം രൂപ ചെലവഴിച്ച് ക്ലിഫ് ഹൗസിൽ നിർമ്മിച്ച തൊഴുത്ത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പശുക്കൾക്ക് പാട്ടുകേൾപ്പിക്കാൻ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നതോടെ വിവാദം ശക്തമായി. തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഇരുനില തൊഴുത്ത് നിർമ്മിക്കാനായിരുന്നു പദ്ധതി. പിന്നീട് ഓടുമേഞ്ഞ തൊഴുത്താണ് നിർമ്മിച്ചത്. ഭാവിയിൽ മുകളിലേക്ക് ഒരു നില കൂടി നിർമ്മിച്ച് ജീവനക്കാർക്ക് ക്വാർട്ടേഴ്‌സാക്കാനുമായിരുന്നു പദ്ധതി.
ക്ലിഫ് ഹൗസിലെ 30 വർഷം പഴക്കമുള്ള പഴയ തൊഴുത്തിൽ സൗകര്യക്കുറവ് ഉണ്ടായിരുന്നതിനാലാണ് പുതിയ തൊഴുത്ത് നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
