കൊച്ചി: ശബരിമലയുടെ പുതിയ തന്ത്രിയായി നിയമിതനായ കണ്ഠരര്‍ ബ്രഹ്മദത്തന് നിർണായക നിർദേശങ്ങളുമായി ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രത, ഭരണപരമായ ആചാരമര്യാദകൾ, ഭക്തരുടെ വിശ്വാസം എന്നിവ മുൻനിർത്തി പ്രവർത്തിക്കണമെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
തന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോൾ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും, എല്ലാ തീരുമാനങ്ങളും പ്രതിഷ്ഠയുടെ താൽപര്യവും ക്ഷേത്രാചാരങ്ങളും സംരക്ഷിക്കുന്ന തരത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചു. ഭക്തരുടെ ആത്മീയാനുഭവത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര്‍ ബ്രഹ്മദത്തനെ നിയമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഈ നിർദേശങ്ങൾ നൽകിയത്. ദേവസ്വം ബെഞ്ചിന്റെ ഉത്തരവോടെയാണ് നിയമനത്തിന് അന്തിമ അംഗീകാരം ലഭിച്ചത്.
ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ ബ്രഹ്മദത്തൻ ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുക്കും. നിലവിലെ തന്ത്രി കണ്ഠരര്‍ രാജീവരരുടെ മകനാണ് അദ്ദേഹം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് പുതിയ തന്ത്രിയെ തെരഞ്ഞെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ചിങ്ങമാസ പൂജകൾ മുതൽ തന്ത്രി ചുമതല വഹിക്കാൻ കഴിയില്ലെന്ന് കണ്ഠരര്‍ രാജീവരർ ബോർഡിനെ അറിയിച്ചിരുന്നു. പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരത്തെ കത്ത് നൽകിയിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബ്രഹ്മദത്തന്റെ നിയമനത്തിന് അംഗീകാരം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
