കോഴിക്കോട്: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സാന്നിധ്യത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി. സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷിവകുപ്പിന്റെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും വിഷയത്തെ ചൊല്ലിയ വിവാദങ്ങളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കർഷകരാണ് കൃഷിവകുപ്പിന്റെ പ്രധാന ഘടകമെന്നും വകുപ്പിന്റെ പ്രവർത്തനങ്ങളാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. മുൻ കൃഷിമന്ത്രിമാരുടെ വാർത്താസമ്മേളനങ്ങളിലും ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിരുന്നുവെന്നും വിമർശനങ്ങൾക്കും അപശബ്ദങ്ങൾക്കും മറുപടി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത് വിവാദമായിരുന്നു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ മന്ത്രിക്കൊപ്പം വാർത്താസമ്മേളന വേദിയിൽ ഇരുത്തുന്നതിനെതിരെ മാധ്യമപ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധം രൂക്ഷമായതോടെ വാർത്താസമ്മേളന ഹാളിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ-മാധ്യമ മേഖലകളിൽ വിഷയത്തെ ചൊല്ലി വ്യാപക ചർച്ചകൾ ഉയർന്നിരുന്നു.
ഇതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ ഔദ്യോഗിക പങ്കാളിത്തത്തെ ന്യായീകരിച്ച് കൃഷിമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
