കോഴിക്കോട്: ശ്രീറാം ഫൈനാൻസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരാതികൾ തുടരുന്നതിനിടെ, പ്രശ്നം ഏഴ് ദിവസത്തിനകം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ചില ബ്രാഞ്ചുകൾ പരാതിക്കാർക്ക് സത്യവാങ്മൂലം നൽകി. സിബിൽ സ്കോറിനെ ബാധിക്കാത്ത തരത്തിൽ പ്രശ്നം പരിഹരിക്കുമെന്നാണ് ഉറപ്പ്. എന്നാൽ സംഭവത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് കമ്പനി അധികൃതർ ഇപ്പോഴും സാങ്കേതിക പ്രശ്നമെന്ന വിശദീകരണം മാത്രമാണ് നൽകുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
കോഴിക്കോട് പൂവാറന്തോട് സ്വദേശികളായ പ്രനൂബിനും ഭാര്യ അഞ്ചുവിനുമാണ് ശ്രീറാം ഫൈനാൻസിന്റെ മുക്കം ബ്രാഞ്ചിൽനിന്ന് സത്യവാങ്മൂലം ലഭിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും ഇതിന്റെ ഭാഗമായി സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഉറപ്പുനൽകിയിട്ടുണ്ട്. സംഭവത്തിൽ ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, കമ്പനി ആവർത്തിച്ച് പറയുന്ന ‘സാങ്കേതിക പ്രശ്നം’ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകാത്തത് പരാതിക്കാരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. സത്യവാങ്മൂലത്തിൽ ലോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതും സംശയങ്ങൾക്ക് ഇടയാക്കുന്നതായി പരാതിക്കാർ പറയുന്നു.
വായ്പ തിരിച്ചടവിൽ ഒരു ഗഡു വൈകിയാൽ പോലും ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് ഓർമപ്പെടുത്തുന്ന സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഇത്രയും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടും ഉപഭോക്താക്കളെ നേരത്തെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
സംഭവത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക വിശദീകരണം നൽകാൻ കമ്പനി തയ്യാറാകാത്തതിലും പരാതിക്കാർ പ്രതിഷേധത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരാതികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
