ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നടത്തുന്ന സമരം ശക്തമാകുന്നു. ഡല്‍ഹി പൊലീസിന്റെ കര്‍ശന മുന്നറിയിപ്പും വിലക്കും ലംഘിച്ച് സിജെപി പ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ സമരവേദിയില്‍ തുടര്‍ന്നു.
വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാര്‍. പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളോടും പൊതുജനങ്ങളോടും ജന്തര്‍ മന്തറിലേക്ക് എത്താന്‍ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വൈകുന്നേരത്തോടെ തന്നെ സമരക്കാരോട് പിരിഞ്ഞുപോകാന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സമരവേദിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കുടിവെള്ള വിതരണം തടസ്സപ്പെടുത്തുകയും ചെയ്തെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഒരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്നും സമാധാനപരമായി പ്രതിഷേധം തുടരാനും അണികള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സര്‍ക്കാരിന്റെ വാഗ്ദാനം സിജെപി തള്ളി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വച്ചതിനു ശേഷം മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് സിജെപി നേതാക്കള്‍. ക്രമസമാധാന നില കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലവില്‍ ജന്തര്‍ മന്തിറില്‍ ക്യാമ്പ് ചെയ്യുന്നത്. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഡല്‍ഹി പൊലീസ് സിജെപി നേതാക്കളുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
