വയനാട്: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. കേസിൽ ഗീതാനന്ദൻ അടക്കം മറ്റ് 56 പ്രതികളെയും വെറുതെവിട്ടു.
രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അശോകൻ മരിച്ചുപോയതിനാൽ ശിക്ഷ വിധിച്ചില്ല.
അതേ സമയം പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദനെ കുറ്റക്കാരനെന്നും കണ്ടെത്തി. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
2003 ജനുവരി അഞ്ചിനാണ് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടിയുള്ള ഭൂസമരം ആരംഭിച്ചത്. സമരം 47 ദിവസം പിന്നിട്ട ഘട്ടത്തില്‍ പൊലീസ് നടപടി ശക്തമായതോടെ പ്രദേശം സംഘര്‍ഷഭരിതമായി. ഇതിനിടെ കണ്ണൂര്‍ കെ.എ.പി നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ കെ.വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസും സി.ബി.ഐയും ആരോപിക്കുന്നത്. കേസിലെ ഒന്നാം പ്രതി എം. ഗീതാനന്ദനാണ്. വിചാരണ നീണ്ടുപോയ കേസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 15 പേര്‍ ഇതിനോടകം മരണപ്പെട്ടു.
തുടക്കത്തില്‍ കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സി.ബി.ഐ ചെന്നൈ യൂണിറ്റാണ് ഏറ്റെടുത്തത്. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് മാറ്റിയത്. തടവിലാക്കി കൊലപ്പെടുത്തി എന്ന ആരോപണത്തില്‍ നേരിട്ട് ദൃക്സാക്ഷികളില്ലാത്ത കേസാണിത്.
2003 ഫെബ്രുവരി 19 ന് സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
