കോഴിക്കോട്: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാർ കടുത്ത ജോലിസമ്മർദ്ദം നേരിടുകയാണെന്ന് സിഐടിയു. ജോലിഭാരവും ജോലി സമയവും ഗണ്യമായി വർധിച്ചതാണ് ജീവനക്കാരുടെ പ്രധാന ആശങ്കയെന്ന് കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.
ഓർഡിനറി ബസുകളുടെ റണ്ണിങ് ടൈം 15 മുതൽ 30 മിനിറ്റ് വരെ വർധിച്ചതായി ജീവനക്കാർ പറയുന്നു. ഇതുമൂലം ഒരു ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ഏകദേശം ഒന്നര ദിവസത്തെ ഡ്യൂട്ടിക്ക് തുല്യമായ ജോലിഭാരമാണ് ജീവനക്കാർക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. 64 പേർക്ക് യാത്ര ചെയ്യാൻ അനുമതിയുള്ള ബസുകളിൽ 140-ലധികം യാത്രക്കാരെയാണ് കൊണ്ടുപോകേണ്ടിവരുന്നതെന്നാണ് ജീവനക്കാരുടെ പരാതി. ഈ സാഹചര്യത്തിൽ തിരക്ക് കുറയ്ക്കാൻ കൂടുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കണമെന്നാണ് അവരുടെ ആവശ്യം.
പത്തും പതിനഞ്ചും വർഷത്തിലേറെ പഴക്കമുള്ള ബസുകളിലാണ് അമിത തിരക്കോടെ സർവീസ് നടത്തേണ്ടിവരുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ബസ് നിറഞ്ഞാലും സ്റ്റോപ്പുകളിൽ നിർത്താതെ പോയാൽ യാത്രക്കാർ പ്രതിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.
അമിത തിരക്കിനിടെ എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നൽകാൻ കഴിയാതെ വന്നാൽ കണ്ടക്ടർമാർക്ക് പിഴ അടയ്‌ക്കേണ്ടിവരുന്നതും വലിയ പ്രതിസന്ധിയാണെന്ന് ജീവനക്കാർ പറയുന്നു. അതേസമയം, അമിതഭാരം കാരണം ബസ് അപകടത്തിൽപ്പെട്ടാൽ ഉത്തരവാദിത്വം ജീവനക്കാർക്കാണ് ചുമത്തപ്പെടുന്നതെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു.
പഴയ ബസുകളിൽ മാനുവൽ ഡോറുകളായതിനാൽ യാത്രയ്ക്കിടെ വാതിലുകൾ തുറന്ന് അപകടസാധ്യത ഉണ്ടാകാമെന്നും, ചുരം കയറുന്ന ബസുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയാൽ അമിതഭാരം മൂലം ബ്രേക്ക് ലൈനറുകൾ ചൂടുപിടിച്ച് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സിഎംഡിക്ക് ഔദ്യോഗികമായി കത്ത് നൽകുമെന്ന് സിഐടിയു അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
