കൊല്ലം: കൊല്ലത്ത് വ്യാജ തിരിച്ചറിയൽ രേഖകളുമായി ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായ സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. ജില്ലയിൽ കൂടുതൽ അനധികൃത കുടിയേറ്റക്കാർ ഉണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 10 ബംഗ്ലാദേശ് സ്വദേശികളെയാണ് കൊല്ലം ജില്ലയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ചവറയിൽ താമസിച്ചിരുന്ന ദമ്പതികളെ കൊല്ലം സിറ്റി പൊലീസും, കൊട്ടാരക്കര മേഖലയിൽ താമസിച്ചിരുന്ന മറ്റുള്ളവരെ കൊല്ലം റൂറൽ പൊലീസുമാണ് പിടികൂടിയത്. പിടിച്ചെടുത്ത രേഖകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും ഇവർക്ക് സംസ്ഥാനത്ത് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിയിലായവരിൽ ധാക്ക സ്വദേശികളായ മിലൻ ഖാൻ, ഭാര്യ മുകൾ ബൻഡൽ എന്നിവരടക്കം 10 പേരാണ് ഉൾപ്പെടുന്നത്. നീണ്ടകര മേഖലയിലാണ് ഇവർ പ്രധാനമായും താമസിച്ചിരുന്നത്. ആക്രിക്കച്ചവടം നടത്തിയാണ് ഇവർ ഉപജീവനം നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പ്രദേശത്തെ അനധികൃത കുടിയേറ്റ സാധ്യതകളെക്കുറിച്ചും കേന്ദ്ര-സംസ്ഥാന ഏജൻസികൾ സംയുക്തമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
