കൊച്ചി: വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമെതിരെ രൂക്ഷമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലുള്ള വസതിയിലെത്തി തിരുവനന്തപുരം സൈബര്‍ പൊലീസും മട്ടാഞ്ചേരി പൊലീസും ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീട്ടുപറമ്പിലും മുറികളിലും ഒരു മണിക്കൂറോളം നീണ്ട പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്.
സമൂഹമാധ്യമങ്ങള്‍ വഴി കലാപാഹ്വാനം നടത്തല്‍, സ്ത്രീകളെ പരസ്യമായി അപമാനിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് മോഹന്‍ദാസിനെതിരെ ചുമത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ തനിക്ക് ചുമതല നല്‍കണമെന്നും ശവശരീരങ്ങള്‍ താന്‍ പെറുക്കിയെടുത്ത് ആശുപത്രിയിലെത്തിക്കാമെന്നും യൂട്യൂബ് ചാനല്‍ വഴിയുള്ള വീഡിയോയില്‍ മോഹന്‍ദാസ് പ്രസ്താവിച്ചിരുന്നു. ഇതിനുപുറമെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായാലും പരാതിപ്പെടില്ലെന്ന രീതിയിലുള്ള അധിക്ഷേപകരമായ പരാമര്‍ശവും മറ്റൊരു വീഡിയോയിലൂടെ ഇയാള്‍ നടത്തിയിരുന്നു.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്മോന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത് പത്തുദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമസഭയിലും പുറത്തും പ്രതിപക്ഷം വിഷയം സജീവമാക്കുകയും സര്‍ക്കാരിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. ഒടുവില്‍ ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസ് മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
