കൊച്ചി: സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ പ്രത്യേക 'കേരള ഡെസ്ക്' ആരംഭിക്കാൻ ഒരുങ്ങുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും യു.എസ്. സ്ഥാനപതി സെർജിയോ ഗോറും നടത്തിയ പ്രാരംഭ ചർച്ചകളിലാണ് ഇതുസംബന്ധിച്ച പ്രധാന തീരുമാനങ്ങൾ ഉരുത്തിരിഞ്ഞത്.
യു.എസ്. നിക്ഷേപകർക്ക് കേരളത്തിലെ വ്യവസായ സാധ്യതകളെക്കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാനും നിക്ഷേപങ്ങൾ നടത്താനും അവസരമൊരുക്കുന്ന രീതിയിലാണ് ഇൻവെസ്റ്റ്‌മെന്റ് ഡെസ്ക് വിഭാവനം ചെയ്യുന്നത്.
പ്രത്യേക വിമാനത്തിൽ എത്തിയ സ്ഥാനപതിയോടൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർത്താവ് മൈക്കിൾ ബുലോസും ഉണ്ടായിരുന്നു. പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമായ മൈക്കിൾ ബുലോസ് ഔദ്യോഗിക ചർച്ചകളിൽ ഭാഗമായില്ലെങ്കിലും മുഖ്യമന്ത്രിയുമായി അനൗദ്യോഗികമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട വികസന സാധ്യതകൾ, സമുദ്ര ഗതാഗതം, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഹരിത ഇന്ധനം തുടങ്ങിയ പ്രധാന മേഖലകളെക്കുറിച്ച് കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു.
തുറമുഖ വികസനത്തിന് പുറമെ ഉന്നത വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക കൈമാറ്റം, തീരദേശ വികസനം എന്നീ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾക്കും പുതിയ പദ്ധതികൾ വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
