തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ ഭരണം സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്ത്. മികച്ച ക്രമസമാധാന പരിപാലനത്തില്‍ മുന്‍പന്തിയിലുള്ള കേരളം, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ചുമതല എസ്.ഐമാര്‍ക്ക് കൈമാറുന്നത് തിരിഞ്ഞുനടത്തത്തിന് കാരണമാകുമെന്ന് സര്‍ക്കാരിന് നല്‍കിയ പ്രമേയത്തില്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.
ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതുപോലെ പരിചയ സമ്പന്നരായ ഇന്‍സ്പെക്ടര്‍മാരെത്തന്നെ എസ്.എച്ച്.ഒമാരായി നിലനിര്‍ത്തണമെന്നും ഓരോ സ്റ്റേഷനിലും അഡീഷണല്‍ ഇന്‍സ്പെക്ടര്‍ തസ്തികകൂടി സൃഷ്ടിക്കണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കാനാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഈ നീക്കം പൊലീസിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നാണ് എ.എസ്.ഐ, എസ്.ഐ, ഇന്‍സ്പെക്ടര്‍ തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഓഫീസേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍.
കൂടാതെ പോലീസ് സംഘടനകളുടെ പുനസംഘടന സംബന്ധിച്ച പുതിയ നിര്‍ദേശങ്ങളും വലിയ എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്. എസ്.ഐ മുതല്‍ എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ ഒറ്റ സംഘടനയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് അപ്രായോഗികമാണെന്നും അത് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഘടനയില്‍ എസ്.ഐ റാങ്കിലുള്ളവരുടെ എണ്ണം കൂടുതലായതിനാല്‍ ഭരണനേതൃത്വം ഈ ഒരു വിഭാഗത്തിലേക്ക് മാത്രമായി ചുരുങ്ങാന്‍ ഇടയുണ്ട്. അതോടൊപ്പം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ പദവി ഉപയോഗിച്ച് സംഘടനാ നേതൃത്വത്തിലേക്ക് കടന്നുവരാനുള്ള സാധ്യതയുമുണ്ട്. നിലവിലുള്ള കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പഴയ രീതി തന്നെ തുടരണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
