പാലക്കാട്: അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് മാത്തൂരിലാണ് സംഭവം. സതീഷ് കുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. കേസിലെ പ്രതിയായ രമേഷിനെ ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് പിടികൂടി.
സതീഷ് കുമാറും രമേഷിന്റെ സഹോദരനും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. അസുഖബാധിതനായി വീട്ടിൽ കഴിയുന്ന രമേഷിന്റെ സഹോദരനെ കാണാനാണ് സതീഷ് കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയത്. രോഗിയെ കണ്ടും സുഖവിവരങ്ങൾ തിരക്കിയും മടങ്ങാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രകോപനമൊന്നുമില്ലാതെ രമേഷ് പെട്ടെന്ന് സതീഷിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ സതീഷിന്റെ കഴുത്തിലും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതര പൊള്ളലേറ്റു. സമീപവാസികൾ ഉടൻ തന്നെ സതീഷിനെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തിന് പിന്നാലെ രമേഷ് സ്ഥലത്ത് നിന്ന് ഒളിവിൽ പോയിരുന്നു. നിരവധി സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
രമേഷിന്റെ വീട്ടിലുണ്ടായ ചില പ്രശ്നങ്ങളിൽ സതീഷ് ഇടപെട്ടതാണ് ആക്രമണത്തിന് പിന്നിലെ പ്രകോപനകാരണമെന്ന് പൊലീസ് പറയുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രമേഷിനെതിരെ പരാതി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. വീട്ടിലെ പ്രശ്നങ്ങൾക്കും വീട്ടുകാർ തനിക്കെതിരായതിനും കാരണം സതീഷ് ആണെന്ന ധാരണയിൽ രമേഷ് പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
റബർപാൽ ഉറയൊഴിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് സതീഷിന്റെ ശരീരത്തിലേക്ക് ഒഴിച്ചതെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
