സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ആനിമൽ ഹോസ്‌പൈസില്‍ (വന്യജീവി പരിചരണ കേന്ദ്രം)പരിചരിച്ചിരുന്ന കടുവ ചത്തതായി റിപ്പോർട്ട്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയ്ഞ്ചില്‍ തിരുനെല്ലി സ്റ്റേഷന് കീഴിലെ തിരുനെല്ലിക്കടുത്തുള്ള പനവല്ലി പ്രദേശത്ത് നിരന്തരമായി വളര്‍ത്തു മൃഗങ്ങളെ പിടിച്ചതിന് തുടര്‍ന്നാണ് 2023 സെപ്തംബര്‍ 26ന് പിടികൂടിയത്.
ഡബ്ല്യൂ വൈഎന്‍-5 എന്ന് വനംവകുപ്പിന്റെ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന കടുവക്ക് പിടികൂടുമ്പോള്‍ പതിനഞ്ച് വയസിനടുത്ത് പ്രായമുണ്ടായിരുന്നു എന്നാണ് കണക്കുകൾ. രണ്ട് വര്‍ഷം കേന്ദ്രത്തില്‍ പരിചരിച്ചതിന് ശേഷം പതിനേഴാം വയസിലാണ് ജീവന്‍ നഷ്ടമാകുന്നത്.
അതേസമയം പിടികൂടുമ്പോള്‍ തന്നെ നാല് കോമ്പല്ലുകളും നഷ്ടപ്പെടുകയും തുടയുടെ മേല്‍ഭാഗത്തായി വലിയ മുറിവുമുണ്ടായിരുന്നു. ഇര തേടാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗത്തെ ബത്തേരിയിലെത്തിച്ച് ഹോസ്‌പൈസ് സെന്ററില്‍ തീവ്രപരിചരണം നല്‍കി വരികയായിരുന്നു. കാഴ്ച്ചക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുകണ്ണുകളുടെയും കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഭക്ഷണം തൊട്ടടുത്ത് എത്തിച്ചു നല്‍കിയാല്‍ മാത്രമായിരുന്നു കഴിച്ചിരുന്നത്.
എന്നാൽ വെള്ളം കുടിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമൊക്കെ വലിയ തോതില്‍ വിമുഖത കാണിച്ചതോടെ കഴിഞ്ഞ നാല് മാസങ്ങളായി കടുവയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച നടത്തിയ രക്ത പരിശോധനയില്‍ കടുവയുടെ കിഡ്‌നിക്കും ലിവറിനും പരിഹരിക്കാനാവാത്ത വിധമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇതിന് പിന്നാലെ ആണ് കടുവ ചത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
