സോനാമാര്‍ഗ്: ലൈക്കുകള്‍ക്കും വ്യൂസിനും വേണ്ടിയുള്ള ആവേശം മരണമുനമ്പിലെത്തിച്ചു. ഒടുവില്‍ പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ യുവാക്കള്‍ക്ക് പുതുജീവന്‍ ലഭിച്ചു. ജമ്മു കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ സോനാമാര്‍ഗില്‍ സിന്ധ് നദിയുടെ കുത്തൊഴുക്കിലേക്കാണ് ചെറുപ്പക്കാര്‍ മഹീന്ദ്ര സ്‌കോര്‍പിയോ എസ്യുവി ഓടിച്ചിറക്കിയത്.
സോനാമാര്‍ഗ് ഹോട്ടല്‍ സിന്ധ് റിസോര്‍ട്ടിന് സമീപമായിരുന്നു നാടകീയമായ സംഭവങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ നദിക്കടുത്ത് വെച്ച് സാഹസികമായി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കവെ, ശക്തമായ നീരൊഴുക്കില്‍പ്പെട്ട് വാഹനം നിയന്ത്രണം വിട്ട് നദിയുടെ മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നു. നദിയിലെ ശക്തമായ ഒഴുക്കില്‍ വാഹനം ഒലിച്ചുപോകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.
വാഹനം കുടുങ്ങിയതറിഞ്ഞ് ഉടന്‍ തന്നെ ജമ്മു കാശ്മീര്‍ പോലീസും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ജീവന്‍ കൈയ്യില്‍ പിടിച്ച് വാഹനത്തിനുള്ളില്‍ കഴിഞ്ഞിരുന്ന ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇബാദ് ഭട്ട്, റിയാസി സ്വദേശി നസീര്‍ അഹമ്മദ് മുഗള്‍ എന്നിവരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ആര്‍ക്കും പരിക്കുകളില്ല. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് നദിയില്‍ നിന്ന് സ്‌കോര്‍പിയോ പുറത്തെടുത്തത്.
സ്വന്തം ജീവനും പൊതുജന സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തി നദിയിലേക്ക് വാഹനം ഓടിച്ചിറക്കിയ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയ തരംഗത്തിനായി മലയോര നദികളിലും അപകടമേഖലകളിലും ഇത്തരം അനാസ്ഥ കാണിക്കരുതെന്നും, നിമിഷനേരം കൊണ്ട് ജീവന്‍ കവരുന്ന സാഹസികതകളില്‍ നിന്ന് യുവാക്കള്‍ പിന്മാറണമെന്നും പോലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
